കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിജപ്പെടുത്തും; വൻകിട കമ്പനിക്കാർ തീരുമാനത്തോട് സഹകരിക്കണം; ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ

കുപ്പിവെള്ളത്തിന്റെ വില പരമാവധി13 രൂപയായി നിജപ്പെടുത്തുന്നതിനുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നും വൻകിട കമ്പനിക്കാർ തീരുമാനത്തോട് സഹകരിക്കണമെന്നും ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ.
തോന്നുന്ന വിലയ്ക്ക് കുപ്പിവെള്ളം വിൽക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് സർക്കാർ ഇടപെടൽ.

20 രൂപയ്ക്ക് വരെ വിൽക്കുന്ന കുപ്പിവെള്ളം 13 രൂപയായി നിജപ്പെടുത്തി. ആവശ്യ വസ്തുക്കളുടെ പട്ടികയിൽ ഇനി കുപ്പിവെള്ളവും ഉൾപ്പെടും. ഉൾപ്പാദന ചെലവ് ചൂണ്ടിക്കാട്ടി ചില വൻകിട കമ്പനികൾ എതിർപ്പ് അറിയിച്ചെങ്കിലും ഉടൻ വിജ്ഞാപനമിറക്കാനാണ് സർക്കാർ തീരുമാനം.

ബി ഐ എസ് നിഷ്കർഷിക്കുന്ന ഗുണനിലവാരം ഉള്ള കുപ്പിവെള്ളം മാത്രമേ സംസ്ഥാനത്ത് വിൽക്കാൻ പാടുള്ളു. അനധികൃത കുപ്പിവെള്ള പ്ലാൻറുകളെ നിയന്ത്രിക്കുക എന്ന ലക്ഷ്യവും സർക്കാരിനുണ്ട്. നേർത്തെ കുപ്പിവെള്ളത്തിന് 12 രൂപ ആക്കാൻ കേരള ബോട്ടിൾഡ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ശ്രമിച്ചെങ്കിലും നടപ്പിലായില്ല.