Headlines

ഞെട്ടിച്ച് അവസാന നിമിഷത്തെ തിരിച്ചുവരവ്; യുവേഫ സൂപ്പര്‍ കപ്പ് തൂക്കി പിഎസ്ജി

യുവേഫ സൂപ്പര്‍ കപ്പില്‍ യൂറോപ്പ ലീഗ് ജേതാക്കളായ ടോട്ടന്‍ഹാം ഹോട്സ്പറിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തി യൂറോപ്യന്‍ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) യുവേഫ സൂപ്പര്‍ കപ്പില്‍ മുത്തമിട്ടു. മത്സരം അവസാനിക്കാന്‍ അഞ്ച് നിമിഷം മാത്രം അവശേഷിക്കെ രണ്ട് ഗോളിന് പിന്നിലായിരുന്നു പിഎസ്ജി. കിരീട നേട്ടത്തിലേക്ക് മിനിറ്റുകളുടെ ദൂരം മാത്രം ബാക്കിനില്‍ക്കെ പകരക്കാരനായി ഇറങ്ങിയ കൊറിയന്‍ താരം കാങ് ഇന്‍ ലി 85-ാം മിനിറ്റിലും പോര്‍ച്ചുഗല്‍ താരം ഗോണ്‍കാലോ റാമോസ് 94-ാം മിനിറ്റിലും നേടിയ ഗോളുകളിലാണ് പിഎസ്ജി കിരീട യാത്ര തുടങ്ങിയത്. ടോട്ടന്‍ഹാമിന്റെ പുതിയ മാനേജര്‍ തോമസ് ഫ്രാങ്കിനെ ഞെട്ടിച്ചായിരുന്നു പിഎസ്ജിയുടെ തിരിച്ചുവരവ്.

84-ാം മിനിറ്റിനുശേഷം സെന്റര്‍ ബാക്ക് ജോഡികളായ മിക്കി വാന്‍ ഡി വെന്‍, ക്രിസ്റ്റ്യന്‍ റൊമേറോ എന്നിവരുടെ ഗോളുകളിലാണ് ടോട്ടന്‍ഹാം സ്പര്‍സ് 2-0 ന് മുന്നിലെത്തിയത്. തകര്‍പ്പന്‍ വിജയം നേടാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ പിഎസ്ജിയുടെ മധ്യനിരക്കാരായി എത്തിയ ലീ കാങ്-ഇന്‍ ഒരു ഗോള്‍ മടക്കി. പിന്നാലെ ഇറങ്ങിയ ഗോണ്‍കാലോ റാമോസ് 94-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ സമനില കണ്ടെത്തി.

സമനിലപൂട്ട് തുറക്കാന്‍ മത്സരം പെനാല്‍റ്റി ഷൂട്ട്ഔട്ടിലേക്ക് നീങ്ങി. പിഎസ്ജിയുടെ വിറ്റിന്‍ഹ തന്റെ കിക്ക് പുറത്തടിച്ചപ്പോള്‍ ടോട്ടന്‍ഹാമിന്റെ വാന്‍ ഡി വെന്‍, മാത്തിസ് ടെല്‍ എന്നിവര്‍ കിക്ക് പാഴക്കിയപ്പോള്‍ നുനോ മെന്‍ഡസ് പിഎസ്ജിക്ക് വേണ്ടി വിജയ പെനാല്‍റ്റി എടുത്തു. സൂപ്പര്‍ കപ്പിലും രണ്ടാമത് ആയതോടെ മൂന്ന് മാസത്തിനുള്ളില്‍ രണ്ടാമത്തെ യൂറോപ്യന്‍ ട്രോഫി നേടാനുള്ള അവസരമാണ് ടോട്ടന്‍ഹാമിന് നഷ്ടമായിരിക്കുന്നത്.