Headlines

‘80 ശതമാനം ഇന്ത്യക്കാരും നോൺ‍ വെജ്’; ബ്രിക്സ് മെനുവിൽ എല്ലാം സസ്യാഹാരം: വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായുള്ള വിരുന്നിൽ പൂർണമായി സസ്യാഹാരം വിളമ്പിയതിനെ വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘80% ഇന്ത്യക്കാരും സസ്യാഹാരം കഴിക്കുന്നവരല്ല. ഇന്ത്യയിലെ നോൺ വെജ് ഭക്ഷണങ്ങൾ വളരെ രുചിയേറിയതാണ്. എന്റെ സഹോദരിയുണ്ടാക്കുന്ന ചോലെ ബട്ടുരയെപ്പോലെ’– പ്രശസ്തമായ ഉത്തരേന്ത്യൻ വിഭവത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

ഭാരത് മണ്ഡപത്തിൽ നടന്ന രണ്ടു ദിവസത്തെ ബ്രിക്സ് ഉച്ചകോടിയിൽ ഭാരതീയ ശൈലിയിലുള്ള സസ്യാഹാര വിരുന്നാണ് അതിഥികൾക്കായി ഒരുക്കിയിരുന്നത്. ചെറുധാന്യങ്ങൾ കൊണ്ടുള്ള വിഭവങ്ങൾക്ക് മെനുവിൽ വലിയ പ്രാധാന്യം നൽകിയിരുന്നു. പരമ്പരാഗത ഇന്ത്യൻ രുചികൾക്കും തദ്ദേശീയമായ ഭക്ഷണരീതികൾക്കും ഊന്നൽ നൽകുന്നതായിരുന്നു മെനു.

ഉച്ചകോടി ഇന്ന് സമാപിക്കും. പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ പരമാവധി സംയമനം പാലിക്കാനും സാഹചര്യം കൂടുതൽ വഷളാക്കിയേക്കാവുന്ന നടപടികൾ ഒഴിവാക്കാനും ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു. യുഎഇ, ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി അഭിപ്രായ ഐക്യമുണ്ടാക്കാൻ സാധിച്ചതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഡൽഹി ഡിക്ലറേഷൻ’ സ്വീകരിച്ചതായി പ്രഖ്യാപിച്ചത്.