കെഎസ് യു നേതാക്കളെ മുഖം മൂടി ധരിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെഎസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ എസ്എച്ച്ഒ ഷാജഹാനെതിരെ നടപടിയാവശ്യപ്പെട്ടാണ് പ്രതിഷേധം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.
മുഖ്യമന്ത്രിയുടെയും എസ്എച്ച്ഒ ഷാജഹാന്റെയും കോലം കത്തിച്ചു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചത്. ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാൻ തായാറായില്ല. തുടർന്നാണ് കണ്ണീർ വാതകം പ്രയോഗിച്ചത്. വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ് യു പ്രതിഷേധം. പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കെഎസ് യു പ്രവർത്തകർ വ്യക്തമാക്കി.
വടക്കാഞ്ചേരിയിലെ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷത്തെ തുടർന്നായിരുന്നു കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കോഴിക്കോട് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ അവരെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് മുഖംമൂടി ധരിപ്പിച്ചത്. സംഭവത്തിൽ കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. വിദ്യാർഥികളെ കറുത്ത മാസ്കും കൈ വിലങ്ങും അണിയിച്ചു കൊണ്ടുവന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. എസ്എച്ച്ഒ ഷാജഹാൻ നേരിട്ട് തിങ്കളാഴ്ച കോടതിയിൽ ഹാജരാകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.