Headlines

‘രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടിന്റെ മണ്ണിൽ കാല് കുത്തരുത്’; SFI മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേക്ക് എസ്എഫ്ഐ പ്രതിഷേധം. ബാരിക്കേഡ് മറികടക്കാൻ നോക്കിയാ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം സഞ്ജീവിന്റെ നേത്യത്വത്തിലാണ് മാർച്ച് നടന്നത്. വിദ്യാർത്ഥികൾ ഉൾപ്പടെ നൂറോളം ആളുകൾ ചേർന്ന വലിയ മാർച്ചോടെയാണ് പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിന് മുന്നിൽ എത്തിയത്. പ്രതിഷേധം തുടരുമെന്ന മുന്നറിയിപ്പ് പ്രവർത്തകർ നേരത്തെ നൽകിയിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും തുടരുന്നുണ്ടായിരുന്നു. ഗൂഗിൾ പേ വഴി വരെ പെൺകുട്ടികൾക്ക് മെസ്സേജ് അയക്കുന്ന നരമ്പ് രോഗിയായി പാലക്കാട് എം എൽ എ മാറിയെന്നും രാഹുൽ മാങ്കൂട്ടം ഇനി പാലക്കാടിന്റെ മണ്ണിൽ കാല് കുത്തരുതെന്നും എസ്എഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി എസ് വിപിൻ പറഞ്ഞു.

അതേസമയം, സംസ്ഥാന വ്യാപകമായി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. രാഹുലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. രാഹുലിനെതിരായ എല്ലാ ആരോപണങ്ങളും സമിതി അന്വേഷിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരട്ടെയെന്നാണ് നേത്യത്വം പറയുന്നത്. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. സംഘടനാപരമായ നടപടി മാത്രം മതിയെന്നും കോണ്‍ഗ്രസിൽ ധാരണയായി.