Headlines

ഇറാൻ യുദ്ധം: 250 ദിവസം കര കാണാതെ യുദ്ധക്കപ്പലിൽ; ചാടി രക്ഷപ്പെടാൻ ശ്രമിച്ച് യുഎസ് നാവികർ, ദുരിതത്തിൽ 5000 പേർ

വാഷിങ്ടൻ∙ യുഎസിന്റെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിലെ നാവികർ കടുത്ത ദുരിതത്തിലെന്ന് റിപ്പോർട്ട്. 9 മാസത്തോളമായി കടലിൽ കഴിയുന്ന യുദ്ധക്കപ്പലിലെ നാവികരുടെ മരണസംഖ്യ വർധിക്കുകയും ഏതാനുംപേർ ജീവനൊടുക്കുകയും ചെയ്തതായി ഇവരുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് മിലിറ്ററി ടൈംസ് റിപ്പോർട്ട് ചെയ്തു. 250 ദിവസം തുടർച്ചയായി കരയിലെത്താതെ കടലിൽ തുടർന്നെന്ന റെക്കോർഡിലാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ. അയ്യായിരത്തോളം നാവികരും മറീനുകളുമാണ് കപ്പലിലുള്ളത്.നാവികരുടെ ദുരിതജീവിതത്തെച്ചൊല്ലി, കഴിഞ്ഞ വ്യാഴാഴ്ച സാൻ ഡിയേഗോയിലെ ടൗൺ ഹാളിൽ ഇവരുടെ കുടുംബാംഗങ്ങളും നാവിക ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായെന്ന് സ്റ്റാർസ് ആൻഡ് സ്ട്രൈപ്സും റിപ്പോർട്ടു ചെയ്തു. ‘‘ഞാൻ നാളെ രാവിലെ എഴുന്നേൽക്കില്ലെന്ന് പ്രതീക്ഷിക്കുന്നു’’ എന്ന് തന്റെ ഭർത്താവ് സന്ദേശം അയച്ചതായി ഒരു സ്ത്രീ നേവി ആക്ടിങ് സെക്രട്ടറി ഹങ് ചൗവിനോടു പറഞ്ഞു. സൈന്യത്തിനോടുണ്ടായിരുന്ന വിശ്വാസം ഇല്ലാതാക്കുകയാണെന്നു മറ്റൊരു നാവികന്റെ കുടുംബാംഗങ്ങളും ആരോപിച്ചു.കപ്പലിെല ജോലി തുടർച്ചയായി നീട്ടിയതോടെ ഒരു നാവികൻ കപ്പലിന്റെ മുകളിൽനിന്നു ചാടാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. സമ്മർദത്തെത്തുടർന്നാണ് നാവികൻ അങ്ങനെ ചെയ്തതെന്നും ഇപ്പോൾ അദ്ദേഹത്തിന് തന്റെ കരിയറിനെ കുറിച്ചോർത്തു ഭയമുണ്ടെന്നും നാവികന്റെ ഭാര്യ അന്നബെല്ലെ ലോമ പറഞ്ഞു. കപ്പലിൽനിന്നു ചാടാൻ ശ്രമിച്ച ഒരു നാവികനെ തന്റെ ഭർത്താവാണു രക്ഷിച്ചതെന്നു മറ്റൊരു നാവികന്റെ ഭാര്യയും വെളിപ്പെടുത്തി.

നവംബർ 21 നാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ സാൻ ഡിയേഗോയിൽനിന്ന് പുറപ്പെട്ടത്. പസിഫിക്കിലേക്ക് പുറപ്പെട്ട കപ്പൽ ഇറാനുമായുള്ള യുദ്ധം തുടങ്ങിയതിനുശേഷം പശ്ചിമേഷ്യയിലേക്കു തിരിച്ചുവിടുകയായിരുന്നു. ശേഷം, കഷ്ടിച്ചു രണ്ടു ദിവസം മാത്രമാണ് നാവികർ കര കണ്ടത്. കപ്പലിലെ നാവികരുടെ ജോലി മേയിൽ അവസാനിച്ചിരുന്നെങ്കിലും ഇത് പലതവണയായി നീട്ടുകയായിരുന്നു.