കേരള സർവകലാശാലയിലെ ഭരണ പ്രതിസന്ധി രൂക്ഷം; ഫയൽ നീക്കം പൂർണമായും നിയന്ത്രിച്ച് രജിസ്ട്രാർ

കേരള സർവകലാശാലയിലെ ഭരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വിസി മോഹനൻ കുന്നുമ്മലിന്റെ നിർദ്ദേശം തള്ളി ഫയൽ നീക്കം പൂർണമായും നിയന്ത്രിച്ച് രജിസ്ട്രാർ കെ എസ് അനിൽകുമാറും സംഘവും. ഡിജിറ്റൽ ഫയലിംങ് നിയന്ത്രണം തനിക്ക് വേണമെന്ന വി.സിയുടെ ആവശ്യം സോഫ്റ്റ്‌വെയർ സർവീസ് നൽകുന്ന കമ്പനിയും തള്ളി.

അഡ്മിൻ അധികാരം നൽകിയ നോഡൽ ഓഫീസർമാരെ പിൻവലിക്കണമെന്ന നിർദേശവും സ്വകാര്യ സർവീസ് പ്രൊവൈഡർ അംഗീകരിച്ചില്ല. സൂപ്പർ അഡ്മിൻ ആക്സസ് വി.സിക്ക് മാത്രം ആക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും വിസിക്ക് സർവകലാശാലയുമായി കരാർ ഇല്ലെന്നായിരുന്നു സോഫ്റ്റ്‌വെയർ കമ്പനിയുടെ മറുപടി. കെൽട്രോൺ ആണ് സോഫ്റ്റ്‌വെയർ കമ്പനിയെ കരാർ ഏൽപ്പിച്ചത്. ഇതോടെ അനിൽകുമാറിൽ നിന്ന് ഫയൽ നീക്കം തടയാനുള്ള വിസിയുടെ ശ്രമം പരാജയപ്പെട്ടു. എന്നാൽ രജിസ്ട്രാർ അനിൽകുമാർ അയക്കുന്ന എല്ലാ ഫയലുകളും വിസി തിരിച്ചയക്കുകയാണ്.

കഴിഞ്ഞ ദിവസം വിസി ചുമതലപ്പെടുത്തിയ രജിസ്ട്രാറായ മിനി കാപ്പന് ഫയലുകൾ അയക്കണമെന്ന നിർദേശമുണ്ടായിരുന്നു. എന്നാൽ ഇത് നടപ്പിലായില്ല. പകരം കെ എസ് അനിൽ കുമാറിന് തന്നെ ഫയലുകൾ അയക്കുമെന്ന തീരുമാനത്തിലേക്കായിരുന്നു പ്രൊവൈഡർമാർ എത്തിയിരുന്നത്. അങ്ങനെയെങ്കിൽ തനിക്ക് നേരിട്ട് അയക്കണമെന്ന് മോഹനൻ കുന്നുമ്മേൽ വ്യക്തമാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് നേരിട്ട് സർവീസ് പ്രൊവൈഡർമാരെ വിസി ബന്ധപ്പെട്ടത്.