അധികാരമേറ്റ് 25 ദിവസത്തിനുളളില്‍ പിന്‍വലിക്കേണ്ടിവന്ന രണ്ടാമത്തെ തീരുമാനം; ദേവസ്വം സ്‌പെഷ്യല്‍ പ്‌ളീഡറുടെ നിയമനം വിവാദമാകുമ്പോള്‍

 

അധികാരമേറ്റ് 25 ദിവസത്തിനുളളില്‍ വി ഡി സതീശന്‍ സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവന്ന രണ്ടാമത്തെ തീരുമാനമാണ് ദേവസ്വം സ്‌പെഷ്യല്‍ പ്‌ളീഡറുടെ നിയമനം. സ്വര്‍ണക്കൊളള പ്രധാനവിഷയമായി ഉയര്‍ത്തി അധികാരത്തിലേറിയ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരവീഴ്ചയില്‍ മന്ത്രിസഭയില്‍ തന്നെ അതൃപ്തിയുണ്ട്. നിയമ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി.സതീശനാണ് നിയമനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തമെന്നാണ് കോണ്‍ഗ്രസില്‍ നിന്ന് ഉയരുന്ന വിമര്‍ശനം. തീരുമാനം പാര്‍ട്ടി അറിഞ്ഞില്ലെന്ന സണ്ണി ജോസഫിന്റെയും വകുപ്പ് അറിഞ്ഞില്ലെന്ന കെ.മുരളീധരന്റെയും പ്രതികരണങ്ങളില്‍ അത് വ്യക്തമാണ്.

 

 

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പഴ്‌സണല്‍ സ്റ്റാഫില്‍ അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവ് ബെന്നിയെ നിയമിച്ച തീരുമാനത്തിലാണ് പുതിയ

സര്‍ക്കാരിന് ആദ്യം കൈ പൊള്ളിയത്. അതിന്റെ നീറ്റല്‍ മാറും മുന്‍പേ അടുത്ത വിക്കറ്റ് വീണു. ശബരിമല സ്വര്‍ണക്കൊളളയില്‍ പ്രതിപ്പട്ടികയിലുളള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകന്‍ കെ ബി പ്രദീപിനെ ദേവസ്വം സ്‌പെഷ്യല്‍ പ്‌ളീഡറായി നിയമിച്ചതിലാണ് സര്‍ക്കാര്‍ ക്ലീന്‍ ബൗള്‍ഡായത്. സ്വര്‍ണം കട്ടവരാരപ്പ സഖാക്കളാണേ അയ്യപ്പാ എന്ന് മുദ്രാവാക്യം വിളിച്ച് അധികാരത്തില്‍വന്നവരില്‍ നിന്ന് ഒരിക്കലും സംഭവിക്കാന്‍ തെറ്റാണിതെന്നാണ് വിമര്‍ശനം. മുഖ്യമന്ത്രിയുടെ മുന്‍കൈയ്യില്‍ മന്ത്രിസഭായോഗം കൈക്കൊണ്ട തീരുമാനത്തില്‍കോണ്‍ഗ്രസില്‍ കടുത്ത അമര്‍ഷമുണ്ട്. മന്ത്രിമാരുംഇതേ വിമര്‍ശനം മനസില്‍ സൂക്ഷിക്കുന്നു. പാര്‍ട്ടി അറിയാതെയാണ് നിയമനമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കൈകഴുകല്‍.നിയമനത്തിന്റെ ഉത്തരവദിത്തം മുഖ്യമന്ത്രിക്കാണ് എന്ന വിമര്‍ശനം വസ്തുതാപരമാണ്. മുഖ്യമന്ത്രിക്ക് കീഴിലുളള നിയമവകുപ്പാണ് സര്‍ക്കാര്‍ അഭിഭാഷകരുടെ പട്ടിക തയാറാക്കി മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് എടുക്കുന്നത്. ഒരു തരത്തിലുളള പരിശോധനയും കൂടാതെ

പട്ടിക പാടെ അംഗീകരിച്ചതില്‍ മന്ത്രിസഭായോഗത്തിനും ഉത്തരവാദിത്തമുണ്ട്. മുഖ്യമന്ത്രി ഏകപക്ഷീയമായി കൈകൊണ്ട തീരുമാനമാണെന്ന ധ്വനി ദേവസ്വം മന്ത്രിയുടെഇന്നലെത്തെ പ്രതികരണത്തിലും പ്രകടമായിരുന്നു

 

ശബരിമല സ്വര്‍ണക്കൊളളയില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായിരുന്നയാളെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചത് ജനവിധിയോടുളള വെല്ലുവിളിയാണ്. നിയമനം നേടിയയാളെ രാജിവെപ്പിച്ചതുകൊണ്ടൊന്നും കഴുകിക്കളയാന്‍ കഴിയാത്ത പാപക്കറയാണ് മധുവിധു തീര്‍ന്നിട്ടില്ലാത്ത വി.ഡി സതീശന്‍ സര്‍ക്കാരിന് മേല്‍ വീണിരിക്കുന്നത്.