കലിഫോർണിയ ഇരട്ടക്കൊലപാതകം: ക്യാമറയിലെ ദൃശ്യങ്ങൾ ആരോ നശിപ്പിച്ചു, ചെരുപ്പുകൾ അനിലയുടേത്, കൈകളിൽ രക്തം

കോട്ടയം ∙ യുഎസിലെ കലിഫോർണിയയിൽ ഇരട്ടക്കൊലപാതകക്കേസിൽ അറസ്റ്റിലായ മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനില ബേബിക്ക് (32) എതിരെ കൂടുതൽ തെളിവുകളും മെഡിക്കൽ റിപ്പോർട്ടുകളും കോടതിയിൽ പൊലീസ് ഹാജരാക്കി. രക്തം, ഡിഎൻഎ എന്നിവ പരിശോധിച്ചതിന്റെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ 2 കൊലപാതകങ്ങളുമായും അനിലയ്ക്കു ശക്തമായ ബന്ധമുണ്ടെന്നു പൊലീസ് വ്യക്തമാക്കി.

തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അറിയിച്ചു. അതേസമയം, കൊലപാതക കാരണം ഇപ്പോഴും അജ്ഞാതമാണെന്നു പൊലീസ് പറയുന്നു. കൊല്ലപ്പെട്ട തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യുവിന്റെ (40) നഷ്ടപ്പെട്ട മൊബൈൽ ഫോൺ അനിലയുടെ കാറിൽനിന്നു കണ്ടെടുത്തു. ആൻ, തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), അറസ്റ്റിലായ അനില എന്നിവരെല്ലാം നേരത്തേ മിൽപീറ്റസിലെ അപ്പാർട്മെന്റുകളിൽ അടുത്തടുത്തു കഴിഞ്ഞവരാണ്. ആൻ മേരി അടുത്ത സമയത്താണ് സാൻഹോസിലേക്ക് താമസം മാറിയത്.

ഓഗസ്റ്റ് 28ന് ഉച്ചകഴിഞ്ഞു ഭർത്താവാണ് ആൻ മേരിയെ മുറിയിൽ കുത്തേറ്റു മരിച്ചനിലയിൽ ആദ്യം കണ്ടത്. അന്നു രാവിലെ 10.37നും 11.35നും ഇടയിൽ ഇവരുടെ വീടിന്റെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ ആരോ ഡിലീറ്റ് ചെയ്തെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആൻ കൊല്ലപ്പെട്ടതിനു ശേഷമാണ്, 25 കിലോമീറ്റർ അകലെ മിൽപീറ്റസിലെ അപ്പാർട്മെന്റിനു താഴെ പാർക്കിങ് ഏരിയയിൽ അഞ്ജന കാറിടിച്ചു മരിച്ചത്.

ഇവിടെനിന്നു ലഭിച്ച വിഡിയോ ദൃശ്യങ്ങളിൽ അനില ധരിച്ചതായി കണ്ട ചെരുപ്പുകൾ തന്നെയാണ്, അറസ്റ്റിലായ സമയത്തും അവർ ധരിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളും മൊബൈൽ ടവറിൽ നിന്നുള്ള സിഗ്നലുകളും കൊലപാതക സമയത്ത് അവിടെ അനില ഉണ്ടായിരുന്നുവെന്നു വ്യക്തമാക്കുന്നു. അനിലയുടെ കൈകളിലും കാലുകളിലും രക്തം പറ്റിയിട്ടുണ്ടായിരുന്നെന്നും റിപ്പോർട്ടിലുണ്ട്.