ഉസ്ബെക്കിസ്താനിൽ കൊല്ലപ്പെട്ട് ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്തിന്റെ ബന്ധുക്കൾ ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി. കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ഉസ്ബെക്കിസ്താനിലെ ബുഖാറ മെഡിക്കൽ യൂണിവേഴ്സിറ്റി അധികൃതർ കേസ് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ബന്ധപ്പെടുന്നതായും കത്തിൽ പറയുന്നു. കേസിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെസി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.
സാവരിയ കൊല്ലപ്പെട്ട് ഒരാഴ്ച്ച പിന്നിടിമ്പോഴാണ് കുടുംബം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് കത്ത് നൽകിയത്. ഹരിപ്പാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിടണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം ബന്ധുക്കളെ സന്ദർശിച്ച രമേശ് ചെന്നിത്തല കേസ് ക്രൈം ബ്രാഞ്ചിന് വിടുമെന്ന് ഉറപ്പു നൽകിയിരുന്നു.
നടപടികൾ വേഗത്തിലാക്കണമെന്നും പ്രതി സാദറുൽ അനമിനെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങണമെന്നുമണ് ബന്ധുക്കളുടെ ആവശ്യം. കൊല്ലപ്പെടുന്നതിന് 2 ദിവസം മുമ്പ് മുതൽ സാവരിയ തടവിലായിരുന്നതായി ബന്ധുക്കൾക്ക് സംശയമുണ്ട്. രണ്ട് ദിവസമായി സാവരിയയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നല്ലെന്നും വാട്സപ്പ് മെസേജ് മാത്രമാണുണ്ടായിരുന്നതെന്നും ബന്ധുക്കൾ പറയുന്നു.







