ജീവിതത്തിന്റെ 5 വർഷക്കാലം മുഴുവൻ അതിജീവിതയുടെ കേസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട് വക്കാലത്ത് കിട്ടിയപ്പോൾ മുതൽ വിചാരണകോടതിയിൽ മുഴുവൻ സമയവും ഉണ്ടായിരുന്നുവെന്ന് അഡ്വ. ടി ബി മിനി പ്രതികരിച്ചു . ഒരിക്കലും ഒരു കോടതി അഭിഭാഷകയോട് പറയാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്, ഹൈക്കോടതി ഈ വിമർശനത്തെ വിലയിരുത്തട്ടെയെന്നും അഡ്വ. ടി ബി മിനി ട്വന്റി ഫോറിനോട് പറഞ്ഞു.കോടതിയുടെ വിമർശനം പക്വത ഇല്ലായ്മയായാണ് കാണുന്നത്. തന്റെ അസാന്നിധ്യത്തിൽ കൂടെ പ്രവർത്തിക്കുന്ന ജൂനിയർ അഭിഭാഷകർ കോടതിയിൽ എത്തിയിട്ടുണ്ട്. കോടതിയുമായി തർക്കിക്കുന്നില്ല വ്യക്തിപരമായി അഭിഭാഷകരെ ആക്ഷേപിക്കേണ്ട ഒരാവശ്യവും കോടതിക്കില്ല. എത്രമാത്രം ബാലിശമാണ് കോടതിയെന്ന് പൊതുജനം വിലയിരുത്തട്ടെയെന്നും മിനി പറഞ്ഞു.
അതിരൂക്ഷ വിമർശനവുമായാണ് വിചാരണ കോടതി രംഗത്തെത്തിയത്. വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളത്. ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമർശിക്കുകയായിരുന്നു. കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിമർശനം. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും കോടതി വിമർശിച്ചു.







