Headlines

കാഠ്‍മണ്ഡു വിമാനത്താവളം തുറന്നു; എയർ ഇന്ത്യ ആദ്യ സർവീസ് നടത്തും

നേപ്പാളിൽ പ്രതിഷേധത്തെത്തുടർന്ന് അടച്ച കാഠ്മണ്ഡു, ത്രിഭുവൻ വിമാനത്താവളം തുറന്നു. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ എയർ ഇന്ത്യയുടെ പ്രത്യേക വിമാനമാണ് കാഠ്മണ്ഡുവിൽ ആദ്യ സർവീസ് നടത്തുന്നത്. കാഠ്‍മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്കാണ് സർവീസ് നടത്തുന്നത്. വിമാനത്താവളം തുറന്നതോടെ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ളവർക്ക് തിരികെ വരാനാകും.

അതേസമയം പുതുതലമുറയുടെ ജെൻസി പ്രക്ഷോഭത്തിൽ ഉലഞ്ഞ നേപ്പാളിൽ രാഷ്ട്രീയ അനിശ്ചിതവസ്ഥ തുടരുന്നു. രാജ്യം സൈന്യത്തിന്റെ നിയന്ത്രണത്തിലായി.
മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയ്ക്ക് ഭരണചുമതല നൽകാൻ ധാരണയായെന്നാണ് വിവരം. സംഘർഷങ്ങൾക്കിടെ ജയിൽചാടി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പത്ത് വിചാരണ തടവുകാർ പിടിയിലായി.

ക്രമസമാധാന നിയന്ത്രണം സൈന്യം ഏറ്റെടുത്തത് മുതൽ നേപ്പാളിലെ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണ്. രാത്രി മുതൽ കാഠ്മണ്ഡു അടക്കമുള്ള നഗരങ്ങളിൽ സേനാവിന്യാസം ശക്തമാക്കി. രാജിവച്ച പ്രധാനമന്ത്രി കെ പി ശർമ ഒലിയും, പ്രസിഡന്റ് രാം ചന്ദ്ര പൌഡലും സൈനിക സുരക്ഷയിൽ തന്നെ തുടരുമ്പോൾ താൽകാലിക ഭരണ സംവിധാനത്തിനുള്ള ചർച്ചകൾ സജീവമാണ്. കാഠ്മണ്ഡു മേയർ, ബാലെന്ദ്ര ഷാ ഭരണ ചുമതല ഏറ്റെടുക്കണമെന്ന ആവശ്യമുന്നയിച്ചു ജെൻ സി പ്രക്ഷോഭകർ രംഗത്ത് വന്നു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനം അനുസരിച്ച്‌, പ്രക്ഷോഭത്തിൽ എരിഞ്ഞമർന്ന തെരുവുകൾ വൃത്തിയാക്കാനും യുവാക്കൾ രംഗത്തിറങ്ങി.