മിഥുന്‍റെ വീട് എന്‍റെയും’; തേവലക്കര സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്‍റെ കുടുംബത്തിന് തണലൊരുങ്ങുന്നു, വീടിന്‍റെ ശിലാസ്ഥാപനം ഇന്ന്

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്‍റെ കുടുംബത്തിന് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്‍റെ വീടൊരുങ്ങുന്നു. “മിഥുന്‍റെ വീട് എന്‍റെയും” എന്ന പേരിൽ നടത്തുന്ന ഭവന നിർമ്മാണത്തിന്‍റെ ശിലാസ്ഥാപനം ഇന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.

ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കോവൂർ കുഞ്ഞുമോൻ എംഎൽഎ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ.കെ പ്രഭാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ജൂലൈ 17നാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്.

സ്കൂളിൽ അപകടകരമായ രീതിയിൽ നിർമ്മിച്ച സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്നുപോയ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റായിരുന്നു അപകടം. എച്ച്.എമ്മിനെ സസ്പെൻഡ് ചെയ്ത വിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജ്മെന്‍റിനെ പിരിച്ചു വിട്ടിരുന്നു. തേവലക്കര സെക്ഷനിലെ ഓവർസിയറെ കെഎസ്ഇബിയും സസ്പെൻഡ് ചെയ്തിരുന്നു.