‘ഗവർണറുടെ ഔദാര്യം പറ്റുകയും പുറത്ത് പ്രതിഷേധം നടത്തുകയും ചെയ്യുന്നത് SFI നാടകം’; പി കെ നവാസ്

ഗവർണറുടെ ഔദാര്യം പറ്റുകയും പുറത്ത് പ്രതിഷേധം നടത്തുകയും ചെയ്യുന്നത് SFI നാടകമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ്. ഗവർണരുടെ ലെറ്റർ പാഡിൽ ദാനമായി നൽകിയ സെനറ്റ് അംഗത്വം രാജിവെച്ചു വേണം എസ് എഫ് ഐ സമരം നടത്താൻ.

ഗവർണറുടെ ഔദാര്യം പറ്റുകയും പുറത്ത് പ്രതിഷേധം നടത്തുകയും ചെയുന്ന അന്തർ നാടകങ്ങൾ നടത്തുകയാണ് എസ് എഫ് ഐയെന്നും നവാസ് വിമർശിച്ചു. കേരള രജിസ്ട്രാർ ആർഎസ്എസ് പരിപാടിക്ക് കേരള യൂണിവേഴ്സിറ്റിയിൽ അനുമതി കൊടുക്കുമ്പോൾ എസ്എഫ്ഐ മിണ്ടാതെ ഇരുന്നു.

സെനറ്റ് ഹാളിനകത്ത് പരിപാടി നടത്താൻ അനുമതി കൊടുത്തത് രജിസ്റ്റാറാണ്. ഇതേ രജിസ്റ്റാർ നേരത്തെയും ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തിരുന്നു. അന്ന് എസ്എഫ്ഐക്ക് മൗനമായിരുന്നു. ഇപ്പോൾ എസ്എഫ്ഐക്ക് ധാർമികത പൂത്തുലഞ്ഞു. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പുറത്തല്ല രാജ്ഭവന്റെ മുന്നിലാണ് എസ് എഫ് ഐ സമരം നടത്തേണ്ടതെന്നും പി കെ നവാസ് പറഞ്ഞു.
അതേസമയം സർവകലാശാലകളുടെ കാവിവത്കരണത്തിനെതിരെ എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ച് അവസാനിച്ചു. ശക്തമായ പ്രതിഷേധമുയർന്ന മാർച്ചിൽ പൊലീസിൻ്റെ ബാരിക്കേഡ് എസ്എഫ്ഐ പ്രവർത്തകർ തകർത്തു.പ്രതിഷേധം അവസാനിപ്പിച്ചുകൊണ്ട് സംസാരിച്ച നേതാക്കൾ ഗവർണർക്കും വിസിക്കും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ രൂക്ഷ വിമർശനം ഉയർത്തി.

സർവകലാശാലകളിലെ കാവിവത്കരണത്തിനും ആർഎസ്എസിനുമെതിരെ പ്രതിഷേധിക്കുന്ന തങ്ങളുടെ സമരം ഗുണ്ടായിസമെന്നാണ് വിഡി സതീശൻ പറഞ്ഞതെന്ന് ഓർമ്മിപ്പിച്ചാണ് സംഘടനയുടെ അഖിലേന്ത്യാ അധ്യക്ഷൻ ആദർശ് സംസാരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ്റെയും പ്രതിപക്ഷ നേതാവിൻ്റെയും ശബ്ദം ഒരുപോലെയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.