Headlines

കേരളാ ഗവർണറുടെ പാത പിന്തുടർന്ന് ബംഗാൾ രാജ്ഭവനും; ഭാരതാംബ വിവാദ ചിത്രം ഉപയോഗിക്കാൻ ഗവർണറുടെ നിർദേശം

ഭാരതാംബ വിവാദത്തിൽ കേരളാ ഗവർണറുടെ പാത പിന്തുടർന്ന് ബംഗാൾ രാജ്ഭവനും.
വിവാദ ചിത്രം ഉപയോഗിക്കാൻ ഗവർണർ സി.വി ആനന്ദബോസിന്റെ നിർദേശം. വിവാദം തുടരുമ്പോഴും രാജ്ഭവനിലെ പരിപാടികളിൽ തുടർന്നും ഭാരതാംബ ചിത്രം ഉപയോഗിക്കാനാണ് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറുടെ നിർദേശം.വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് എസ്എഫ്ഐ തീരുമാനം.

രാഷ്ട്രീയ അജണ്ടയ്ക്കെതിരെ വിദ്യാർത്ഥികൾ തെരുവിലറങ്ങുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. ഗവർണറെ ഭരണഘടന പഠിപ്പിക്കാൻ എസ്എഫ്ഐ തെരുവിലിറങ്ങുമെന്നും എം ശിവപ്രസാദ് ട്വന്റിഫോറിനോട് പറഞ്ഞു. ഗവർണർ രാജേന്ദ്ര അർലേക്കർ ആർഎസ്എസ് പ്രചാരകനായി പ്രവർത്തിക്കുന്നതായും, കാവിവത്കരണത്തിലൂടെ വിദ്യാർത്ഥികളിലേക്കും വർഗീയ വിഷം പകരാനുള്ള ശ്രമമാണിതെന്നും എം. ശിവപ്രസാദ് ആരോപിച്ചു. ഗവർണർ ഭരണഘടന പഠിക്കണം. അദ്ദേഹം പറയുന്നത് മലിന രാഷ്ട്രീയത്തിന്റെ വിസർജ്യമാണെന്നും എം ശിവപ്രസാദ് പറഞ്ഞു.
അതേസമയം ഭാരതാംബയെ വിടാതെ ഗവർണർ രാജേന്ദ്ര അർലേക്കർ. രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബചിത്രവും പുഷ്പാർച്ചനയും നടത്താൻ നിർദേശം. ഇന്ന് പശ്ചിമബംഗാൾ രൂപീകരണ ദിനാഘോഷത്തിലും 21ന് അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിലും ചിത്രം ഉപയോഗിക്കും. രാവിലെ വിളക്ക് കൊളുത്താനും പരിപാടിക്ക് മുൻപ് പുഷ്പാർച്ചന നടത്താനുമാണ് നിർദേശം.

ഭാരതാംബ ചിത്ര വിവാദത്തിൽ രാജ്ഭവനെതിരെ നിലപാട് കടുപ്പിക്കാനാണ് സർക്കാർ തീരുമാനം.രാജ്ഭവനിൽ സംഘടിപ്പിച്ച സ്കൗട്ട് ആൻഡ് ഗൈഡ്സ് സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ നിന്നും മന്ത്രി വി.ശിവൻകുട്ടി ഇറങ്ങി വന്നതിനെതിരെ രൂക്ഷ വിമർശനമാണ് രാജ്ഭവന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഔദ്യോഗിക പരിപാടികളിൽ ആർ.എസ്.എസിന്റെ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുക അംഗീകരിക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ.ഗവർണർ ഭരണഘടനാ വിരുദ്ധമായ നിലപാട് എടുക്കുന്നുവെന്നാണ് മന്ത്രിമാരുടെ പ്രതികരണം.