വേണുവിന്റെ മരണം; ചികിത്സാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നു; ആരോപണം തള്ളി അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

തിരുവനന്തപുരം മെഡിക്കൽ കോളജിൽചികിത്സ കിട്ടാതെ ഹൃദ്രോഗിയായ വേണു മരിച്ചെന്ന പരാതിയിൽ, ചികിത്സാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സ നൽകിയെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. രേഖകൾ സഹിതം ഡോക്ടർമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക നിഗമനം. അന്വേഷണസംഘം റിപ്പോർട്ട് നാളെ ‍ഡിഎംഇക്ക് സമർപ്പിക്കും.

ഹൃദയാഘാതം സംഭവിച്ച് 24 മണിക്കൂർ കഴിഞ്ഞാണ് രോഗിയെ മെഡിക്കൽ കോളജിൽ എത്തിച്ചതെന്ന് രേഖകൾ. 24 മണിക്കൂറിനുള്ളിൽ എത്തിച്ചാൽ മാത്രമേ ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങൾ സാധ്യമാകൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. അതേസമയം ചികിത്സാ കാര്യങ്ങൾ യഥാസമയം ബന്ധുക്കളെ അറിയിക്കുന്നതിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംധം വ്യക്തമാക്കി. വേണു ഓഡിയോ സന്ദേശം അയക്കാൻ ഇടയായ സാഹചര്യം എന്താണെന്നും അന്വേഷിക്കും.

വേണുവിന് രക്തസമ്മർദം അടക്കമുള്ള മറ്റ് അസുഖങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആൻജിയോഗ്രാം ചെയ്യാൻ കഴിയാതെ പോയതെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ നൽകുന്ന വിശദീകരണം. എന്നാൽ ഇതെല്ലാം നിഷേധിക്കുകയാണ് വേണുവിന്റെ കുടുംബം. അതിനാൽ വേണുവിൻ്റെ ബന്ധുക്കളിൽ നിന്ന് കൂടി അന്വേഷണസംഘം വിവരം തേടും. കൂടുതൽ അന്വേഷണം വേണമോ എന്നുള്ള കാര്യം ഡി എം ഇ യുമായി ചർച്ച നടത്തിയ ശേഷം തീരുമാനിക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. ടികെ പ്രേമലതയുടെ നേതൃത്വത്തിലാണ് സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നത്.