കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിനെ പുറത്താക്കാൻ ഗവർണർ. സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് തീരുമാനങ്ങൾ ഗവർണർ അസാധുവാക്കും. സിൻഡിക്കേറ്റ് തീരുമാനം നിയമവിരുദ്ധമാണെന്ന് കാണിച്ച് താൽക്കാലിക വൈസ് ചാൻസിലർ സിസ തോമസ്, ചാൻസിലർ ആയ ഗവർണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം റദ്ദാക്കി ഗവർണർ ഇന്ന് ഉത്തരവിറക്കും.
ഇതോടെ രജിസ്ട്രാർ കെ എസ് അനിൽകുമാർ വീണ്ടും സസ്പെൻഷനിലാകും. നേരത്തെ രജിസ്ട്രാറുടെ പകരം ചുമതല നൽകിയിരുന്ന സീനിയർ ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിനെതിരെ വൈസ് ചാൻസിലറും നടപടിയെടുക്കം. കഴിഞ്ഞദിവസം രജിസ്ട്രാറുടെ ചുമതല നൽകിയിരുന്ന പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടർ മിനി കാപ്പനാകും രജിസ്ട്രാറുടെ ചുമതല ലഭിക്കുക. ഇന്ന് മുതൽ മോഹനൻ കുന്നുമ്മലിനാണ് കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുടെ ചുമതല. സിസ തോമസിന്റെ ചുമതലകൾ ഇന്നലെ അവസാനിച്ചിരുന്നു.