Headlines

ശബരിമല ശ്രീകോവിലിൽ പുതിയ സ്വർണവാതിൽ ഘടിപ്പിച്ചപ്പോൾ എഴുതിയ മഹസറിൽ അടിമുടി ദുരൂഹത

ശബരിമല ശ്രീകോവിലിൽ പുതിയ സ്വർണവാതിൽ ഘടിപ്പിച്ചപ്പോൾ എഴുതിയ മഹസറിൽ അടിമുടി ദുരൂഹത. ‘വാതിൽ പാളികൾ ‘എന്നല്ലാതെ സ്വർണത്തെക്കുറിച്ചുള്ള ഒരു പരാമർശവും മഹസറിൽ ഇല്ല. സ്വർണ്ണം പൊതിഞ്ഞ പഴയ കതകുപാളികൾ ഇളക്കിയെടുത്തത് ഒരു പരിശോധനയും കണക്കെടുപ്പും ഇല്ലാതെയാണ്.

പുതിയ സ്വർണ്ണവാതിൽ വെച്ച ശേഷം പഴയ പാളികൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബുവിനെ ഏൽപ്പിക്കുന്നതായി മഹസറിൽ പറയുന്നു. മേൽശാന്തിയും വാച്ചറുമാണ് മഹസറിൽ സാക്ഷികളായി ഒപ്പു വെച്ചിരിക്കുന്നത്. പുതിയ വാതിൽ സ്ഥാപിച്ച ശേഷം പഴയ വാതിൽ സന്നിധാനത്ത് തന്നെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ദേവസ്വം ബോർഡ് നൽകുന്ന വിശദീകരണം. പഴയ വാതിലിലെ സ്വർണ്ണവും കവർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം എസ്ഐട‍ി‌ക്ക് നിർദ്ദേശം നൽകിയിരുന്നു.

അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ മുരാരി ബാബുവിനെ തിങ്കളാഴ്ച വരെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 12ലേക്ക് മാറ്റി. ഡി സുധീഷ് കുമാറിനെ പന്ത്രണ്ടാം തീയതി വരെയും എസ്ഐടി കസ്റ്റഡിയിൽ വിട്ടു. കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുൻ തിരുവാഭരണ കമ്മീഷണർ കെഎസ് ബൈജുവിനെ രണ്ടാഴ്ചത്തേക്ക് റാന്നി കോടതി റിമാൻഡ് ചെയ്തു.