സ്വർണ്ണപ്പാളി വിവാദം: വിശദമായ പരിശോധനയ്ക്ക് ദേവസ്വം ബോർഡ്

സ്വർണ്ണപ്പാളി വിവാദത്തിൽ വിശദമായ ചർച്ചയ്ക്ക് ഒരുങ്ങി ദേവസ്വം ബോർഡ്. ദ്വാരപാലക ശില്പങ്ങളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ബോർഡ് പരിശോധിക്കും. ഇന്നും നാളെയുമായി ചേരുന്ന യോഗത്തിന്റെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയിട്ടുണ്ട്. കുറ്റക്കാരായി കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ധാരണ.

അതേസമയം സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘം അന്വേഷണത്തിലേക്ക് കടക്കും. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ എസ്ഐടി യോഗം ഈ ആഴ്ച നടക്കും. അന്വേഷ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരത്ത് എത്താൻ നിർദേശം. സ്വർണപ്പാളിയുമായി ബന്ധപ്പെട്ട രേഖകൾ ദേവസ്വം വിജിലൻസ് എസ്ഐടിക്ക് കൈമാറും. അതേസമയം സ്വർണപ്പാളി വിവാദത്തിൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷം തീരുമാനം. നിയമസഭയിൽ ഇന്നും പ്രതിഷേധം കടുപ്പിക്കും.

ഇതിനിടെ ശബരിമല സ്വർണപാളി മോഷണത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ ട്വന്റിഫോറിനോട് പറഞ്ഞു. ആരൊക്കെയാണെങ്കിലും വിട്ടുവീഴ്ചയുടെ പ്രശ്നമില്ല. ഒരു തരി പൊന്ന് എടുത്തിട്ടുണ്ടെങ്കിൽ തിരികെവെപ്പിക്കും.ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിൽ പ്രതിപക്ഷ നേതാവിന്റെ ഇടപെടലും സംശയിക്കുന്നു. ഇരുവർക്കും ഒരേ സ്വരമാണെന്നും, ഗൂഢാലോചന സംശയിക്കുന്നുവെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റി എന്തുപറയുന്നു അതുതന്നെ പ്രതിപക്ഷനേതാവും പറയുന്നു. ഇവർ തമ്മിലുള്ള ബന്ധവും അന്വേഷിക്കും. യുഡിഎഫ് കാലത്തും അഴിമതി ഉണ്ടായിട്ടുണ്ട്. അതുകൂടി ചേർത്ത് അന്വേഷിച്ച് എല്ലാ കാര്യങ്ങളും പുറത്തു വരട്ടെയെന്നും സമഗ്രമായ അന്വേഷണം വേണമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.