Headlines

ശബരിമല സ്വർണപ്പാളി വിഷയം ഏറ്റെടുക്കാൻ വൈകി; ബിജെപിക്കുള്ളിൽ അതൃപ്തി

ശബരിമലയിലെ സ്വർണ മോഷണ വിവാദം ഏറ്റെടുക്കുന്നത് വൈകിയതിൽ ബിജെപിക്കുള്ളിൽ അതൃപ്തി. സമരം ഏറ്റെടുക്കാൻ വൈകിയതിൽ ഓൺലൈനായി ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ വിമർശനം ഉയർന്നു.

ശിൽപശാലകളും ടാർഗറ്റും പിരിവും മാത്രം കൊണ്ട് കാര്യമില്ലെന്ന് നേതാക്കൾ പറഞ്ഞു. സമരമാർഗത്തിൽ നിന്നും പിന്നോട്ട് പോയി. രാഷ്ട്രീയത്തെക്കുറിച്ച് അറിയാത്ത നേതൃത്വമെന്ന് പൊതുസമൂഹം വിലയിരുത്തും. കോൺഗ്രസ് ആദ്യം സമരം പ്രഖ്യാപിച്ചത് തിരിച്ചടിയായി. പാർട്ടിക്ക് സമരം തീരുമാനിക്കാൻ വിശ്വാസികൾ സോഷ്യൽ മീഡിയയിൽ വിമർശിക്കേണ്ടി വന്നുവെന്നും വിമർശനം ഉയർന്നു.

സർക്കാരിനെതിരെ മാത്രം സമരം ചെയ്താൽ 2019 ലെ പോലെ വോട്ട് യുഡിഎഫ് കൊണ്ടുപോകും. കോൺഗ്രസിനോട് മൃദുസമീപനം കാണിക്കരുതെന്നും നിർദേശം നൽകി. സമരങ്ങൾ സമയബന്ധിതമായി തീരുമാനിക്കാനും നേതൃത്വം നൽകാനും സംസ്ഥാന അധ്യക്ഷന് കഴിയണം. രാജീവ് ചന്ദ്രശേഖർ നാട്ടിലെത്തുന്ന ദിവസം നോക്കിയാണ് ക്ലിഫ് ഹൗസ് മാർച്ച് വച്ചതെന്നും യോഗത്തിൽ ആരോപണം ഉയർന്നു.

അതേസമയം ശബരിമലയിലെ സ്വർണമോഷണത്തിൽ ഇന്നും നിയമസഭയെ പ്രക്ഷുബ്ധമാക്കി പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേളയിൽ തന്നെ വിഷയം ഉന്നയിച്ച പ്രതിപക്ഷം, നടുത്തളത്തിലിറങ്ങി. നോട്ടീസ് പോലും നൽകാതെയാണ് പ്രതിഷേധമെന്ന് സ്പീക്കർ വിമർശിച്ചു. സ്പീക്കറുടെ ഡയസിന് മുന്നിൽ ബാനറും പ്ലക്കാർഡുകളുയർത്തി പ്രതിപക്ഷം പ്രതിഷേധം തുടർന്നപ്പോൾ സ്പീക്കർ ചോദ്യോത്തരവേള റദ്ദാക്കി, സഭ നിർത്തിവച്ചു.ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് വിശ്വാസികളെയാണ് വഞ്ചിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു.ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്നും എന്നാൽ ഹൈക്കോടതി വിധി മാനിക്കാൻ പ്രതിപക്ഷം തയ്യാറല്ലെന്നും മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി.

ചോദ്യോത്തരവേള തടസ്സപ്പെടുത്തിയുള്ള പ്രതിപക്ഷത്തിന്റെ നടപടിയെ ഭരണപക്ഷ അംഗങ്ങൾ വിമർശിച്ചു. എന്നാൽ സ്വർണപ്പാളി കാണാതായ കാലത്ത് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ പ്രതിപക്ഷത്തെ വിമർശിക്കാത്തത് ശ്രദ്ധേയമായി.