Headlines

‘കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാതെ പോസ്റ്റ്മോർട്ടം അനുവദിക്കില്ല’; അട്ടപ്പാടിയിൽ വൻ പ്രതിഷേധം

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തെ തുടർന്നുണ്ടായ മരണത്തിൽ വൻ പ്രതിഷേധം. ഇന്നലെ ശാന്തകുമാർ എന്നയാൾ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാതെ പോസ്റ്റ്മോർട്ടം നടപടികൾ അനുവദിക്കില്ലെന്ന് നാട്ടുകാർ പറയുന്നു.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ മേഖലയിൽ നാല് പേരാണ് മരിച്ചത്.ഇന്നലെയാണ് തേക്കുവട്ട സ്വദേശി ശാന്തകുമാർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. താവളം- മുള്ളി റോഡിലാണ് സംഭവം.

ശാന്തകുമാർ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കാട്ടാന റോഡിൽ നിൽക്കുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടുകയായിരുന്നു. വീഴ്ചയിൽ വാരിയെല്ല് പൊട്ടുകയും കാലിന് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇയാളെ മണ്ണാർക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.