അട്ടപ്പാടിയിൽ സർക്കാരിന്റെ ഗുരുതരമായ കൃത്യവിലോപമെന്ന് പ്രതിപക്ഷ നേതാവ്

 

അട്ടപ്പാടി സന്ദർശിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് ആദിവാസികൾക്ക് വേണ്ടി ഒരു പദ്ധതിയും പ്രഖ്യാപിക്കാതിരുന്നത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അട്ടപ്പാടിയിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിയിൽ എന്താണ് നടക്കുന്നതെന്ന് സർക്കാരിന് അറിയില്ല. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനമില്ല. നോഡൽ ഓഫീസറോ മോണിറ്ററിംഗ് കമ്മിറ്റിയോ ഇല്ല.

ആരോഗ്യമന്ത്രി വന്നുപോയിട്ടും അട്ടപ്പാടിയിൽ ഒരു മാറ്റവുമുണ്ടായിട്ടില്ല. ഉള്ള സൗകര്യങ്ങൾ കുറയുകയല്ലാതെ ഒന്നുമുണ്ടായില്ല. നന്നായി കാര്യങ്ങൾ ചെയ്തിരുന്ന നോഡൽ ഓഫീസറെ ഇല്ലാത്ത യോഗത്തിനായി തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയും അദ്ദേഹത്തെ അവിടേക്ക് മാറ്റിയ ശേഷം മന്ത്രി അട്ടപ്പാടി സന്ദർശിക്കുകയും ചെയ്തു

പുതയി ഒരു പ്രഖ്യാപനം പോലും മന്ത്രി നടത്തിയില്ല. ആരോഗ്യ പ്രശ്‌നങ്ങളക്കം അട്ടപ്പാടിയിലുണ്ട്. ഗുരുതരമായ കൃത്യവിലോപം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും സതീശൻ ആരോപിച്ചു. ആരോഗ്യമന്ത്രിയുടെ സന്ദർശന സമയത്ത് തന്നെ ബോധപൂർവം അട്ടപ്പാടിയിൽ നിന്ന് മാറ്റിനിർത്തിയതായി നോഡൽ ഓഫീസർ ഡോ. പ്രഭുദാസ് നേരത്തെ ആരോപിച്ചിരുന്നു. ആരോഗ്യവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞിരുന്നു.