Headlines

‘മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്സലിലാണ് വി ഡി സതീശൻ, എന്നാൽ സതീശന്റെ സംസാരം ശരിയല്ല’: വെള്ളാപ്പള്ളി നടേശൻ

ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ. ദേവസ്വം ബോർഡിൻ്റെ വികസനത്തിനും അയ്യപ്പ സംഗമം കാരണമാകും. ശബരിമലയുടെ പ്രസക്തി ലോകത്തിൻ്റെ നെറുകയിൽ എത്തും. എല്ലാവരും ഇതിനെ സഹായിക്കേണ്ടതാണ്. അതിനോട് പുറം തിരിഞ്ഞ് നിൽക്കരുതെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

അങ്ങനെ നിന്നാൽ ചരിത്രത്തിൽ അപഹാസ്യരാകും. രാഷ്ട്രീയം പിന്നിൽ ഉണ്ടെന്ന് പറയുന്നത് ബാലിശമാണ്. ഒരു മുള്ളുപോലും ഏൽക്കാതെയാണ് ശബരിമല സർക്കാർ കൊണ്ടുപോകുന്നത്. അതിന് സർക്കാർ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

വകുപ്പുകളുടെ ഏകോപനം മാത്രമാണ് പ്രശ്നം. സ്ത്രീ പ്രവേശന സമയത്തെ കേസുകൾ പിൻവലിക്കണം.അത് SNDP ജനറൽ സെക്രട്ടറി എന്ന നിലയിൽ ആവശ്യപ്പെടുകയാണ്. ആദ്യം എതിർപ്പ് പറഞ്ഞ പല BJP ക്കാർക്കും ശക്തി കുറഞ്ഞു. ഈ വിഷയത്താൽ യു ഡി എഫിന് ആശയക്കുഴപ്പം ഉണ്ടാകും. കാരണം അവരെ നയിക്കുന്നത് ലീഗാണെന്നും അദ്ദേഹം വിമർശിച്ചു.

അവർക്ക് അഭിപ്രായം പറയാൻ സാധിക്കില്ല. സഹകരിച്ചാൽ എല്ലാവർക്കും ഇതിൻ്റെ ക്രഡിറ്റ് ലഭിക്കും. വി ഡി സതീശൻ SNDP പരിപാടികളിൽ പങ്കെടുക്കുന്നണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് അത്. മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്സലാണ് വി ഡി സതീശൻ നടുത്തുന്നത്. എന്നാൽ സതീശന്റെ സംസാരം ശരിയല്ല. മുഖ്യമന്ത്രി ആകാനുള്ള യോഗ്യത നിശ്ചയിക്കേണ്ടത് ജനങ്ങളാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ലീഗിനെതിരെ പറയുമ്പോൾ മുസ്ലീം സമുദായത്തെ ട്വിസ്റ്റ് ചെയ്യിപ്പിക്കുന്നു. SNDP യുടെ ജനറൽ സെക്രട്ടറി കസേരക്ക് കളങ്കം ഉണ്ടാക്കില്ല. താനൊരു മാങ്കൂട്ടത്തിൽ അല്ല. താൻ സ്വഭാവത്തിലും പ്രവർത്തിയിലും കാർകശ്യകാരനാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി വീണാ ജോർജിനെ വെറുതെ വേട്ടയാടുകയാണ്. മികച്ച പ്രവർത്തനമാണ് ആരോഗ്യരംഗത്ത് കാഴ്ചവെക്കുന്നത്. പരിമിതികൾ മാറ്റിവെച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു. എന്നാൽ അവർക്കെതിരെ ചില വെറുതെ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ചതയ ദിന പരിപാടി ഒബിസി മോർച്ചയെ ഏൽപ്പിച്ചത് ശരിയല്ല. അങ്ങേയറ്റം മോശമായ നടപടിയാണ് അതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസംഗത്തിൻ്റെ പേരിൽ തന്നെ ക്രൂശിക്കുന്നു. സമുദായത്തിന് വേണ്ടി പറഞ്ഞപ്പോൾ കോലം കത്തിച്ചു. SNDP മുസ്ലീം സമുദായത്തിന് എതിരല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.