Headlines

ആഗോള അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയ വിവാദങ്ങൾ തുടരുന്നു

ശബരിമലയെ ആഗോളതലത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയ വിവാദങ്ങൾ തുടരുന്നു. എസ്.എൻ.ഡി.പി, എൻ.എസ്.എസ് നേതൃത്വത്തെ സംഗമത്തിലേക്ക് നേരിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ പി എസ് പ്രശാന്ത് ക്ഷണിച്ചിട്ടുണ്ട്. ഇരുവരും അയ്യപ്പ സംഗമത്തിന് പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംഗമത്തെ എതിർക്കുന്നവരെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. അയ്യപ്പ സംഗമത്തിലൂടെ സർക്കാർ വർഗീയശക്തികൾക്ക് ഇടം കൊടുക്കുകയാണ് എന്നാണ് യു.ഡി.എഫിന്റെ നിലപാട്. ബിജെപിയുടെ നിയന്ത്രണത്തിലുള്ള ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ബദൽ വിശ്വാസ സംഗമത്തിന്റെ കാര്യത്തിലും അനിശ്ചിതത്വം ഉണ്ട്. ഈ പരിപാടിയിൽ ആരൊക്കെ പങ്കെടുക്കും എന്നുള്ള കാര്യത്തിലും തീരുമാനമായിട്ടില്ല.

അതേസമയം, അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയമില്ലെന്ന് നിലപാട് ആവർത്തിക്കുകയാണ് ദേവസ്വം ബോർഡ്. അയ്യപ്പ സംഗമത്തിലേക്ക് കൂടുതൽ പേരെ ക്ഷണിക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ തീരുമാനം. ബിജെപിയുടെ നിയന്ത്രണത്തിലുള്ള ശബരിമല കർമ്മ സമിതി വിശ്വാസ സംഗമവുമായും മുന്നോട്ടുപോകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.