തിരുവല്ല ബലാത്സംഗ കേസ്; ഗുണ്ടകൾ എത്തിയത് ക്വട്ടേഷനെന്ന് പറഞ്ഞ്, പിന്നിൽ സ്പാ തകർക്കാനുള്ള ശ്രമം, സ്പാ ഉടമ

ക്വട്ടേഷൻ ആണെന്ന് പറഞ്ഞാണ് ഗുണ്ടകൾ എത്തിയതെന്ന് പത്തനംതിട്ട തിരുവല്ലയിലെ സ്പാ ഉടമ ട്വന്റിഫോറിനോട്. തന്റെ സ്പാ തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്. സ്പാകൾ തമ്മിലുള്ള മത്സരമാണ് സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ട്. ജീവനക്കാരികളായ രണ്ട് യുവതികൾ വല്ലാത്ത മാനസികാവസ്ഥയിലാണെന്നും സ്ഥാപന ഉടമ ട്വന്റിഫോറിനോട് പറഞ്ഞു. ജീവനക്കാരികൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരും.യുവതി ആശുപത്രിയിൽ ആയിരുന്നുവെന്നും
അവർക്കു വേണ്ട എല്ലാ പിന്തുണയും കൊടുക്കുന്നുണ്ടെന്നും സ്ഥാപന ഉടമ ഡോക്ടർ സഞ്ജയ് പ്രതികരിച്ചു.അതേസമയം, ബലാത്സംഗ കേസിൽ പൊലീസിലും ആഭ്യന്തര അന്വേഷണം തുടങ്ങി. പൊലീസ് – ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത നിർദേശപ്രകാരമാണ് അന്വേഷണം. സ്പാകളിൽ നിന്ന് മാസപ്പടി വാങ്ങുന്ന പൊലീസുകാർ തിരുവല്ല സ്റ്റേഷനിൽ ഉണ്ടെന്നാണ് സംശയം.തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.ഒളിവിലുള്ള നാല് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ആയിരുന്നു സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച് സ്പായിൽ എത്തിയതാണ് സുബിൻ അലക്സാണ്ടർ അടക്കം ആറ് പേർ. 50000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നൽകാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിനും കൂട്ടാളികളും ജീവനക്കാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. ഇതിൻ്റെ ദൃശ്യങ്ങളും മൊബൈലിൽ ചിത്രീകരിച്ചു. ഈ സമയം സ്പായിൽ എത്തിയ മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തുകയും പണം അപഹരിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ സംഭവത്തിന് ശേഷം സ്പായിൽ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

പ്രതി അലക്സാണ്ടർ സുബിനെ കുറ്റപ്പുഴയിലെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. രണ്ട് പേരെ കൂടി പിടികൂടി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ‘മരണം’ എന്ന് വിളിക്കുന്ന സുബിൻ അലക്സാണ്ടർ. സംഭവം പുറത്തുപറഞ്ഞാൽ കുന്നുകളയും എന്നും പ്രതികൾ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി. ഒന്നാം തീയതി നടന്ന സംഭവത്തിൽ മൂന്നാം തീയതി ആയിരുന്നു പൊലീസ് കേസ് എടുത്തത്.