വാംഖഡെയിൽ പതറി ഇന്ത്യ, രക്ഷകനായി സൂര്യ; അമേരിക്കയ്ക്ക് 162 റൺസ് വിജയലക്ഷ്യം

ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ യു.എസിനെതിരെ പതറി ഇന്ത്യ. നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയ്ക്ക് 161 റൺസാണ് നേടാനായത്. പുറത്താക്കാതെ 84 റൺസ് എടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 49 പന്തിൽ 10 ഫോറും നാല് സിക്സും ഉൾപ്പെടെയാണ് സൂര്യയുടെ 84 റൺസ്.ടോസ് നേടിയ അമേരിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച തുടക്കമായിരുന്നില്ല ഇന്ത്യയ്ക്ക് ലഭിച്ചത്. തുടരെ തുടരെ വിക്കറ്റുകൾ വീണു കൊണ്ടേയിരുന്നു. മിന്നും പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച അഭിഷേക് ഗോൾഡൻ ഡക്കിലായിരുന്നു പവലിയൻ‌ കയറിയത്. ഇഷാൻ കിഷൻ‌ 20 റൺസെടുത്ത് മടങ്ങി. ഇന്ത്യൻ നിരയിൽ നായകൻ സൂര്യയ്ക്കല്ലാതെ മറ്റാർക്കും തിളങ്ങാൻ കഴിഞ്ഞില്ല. സൂര്യയെ കൂടാതെ ഇഷാൻ കിഷൻ, തിലക് വർമ, അക്‌സർ പട്ടേൽ എന്നിവരാണ് രണ്ടക്കം കണ്ടത്.

ഷാഡ്‌ലി വാൻ ഷാൽക്വിക്ക് ആണ് ഇന്ത്യയെ തകർത്തെറിഞ്ഞത്. നാല് ഓവറിൽ‌ 25 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് താരം നേടിയത്. ആറാം ഓവറിൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ സമർദത്തിലാക്കി. രണ്ടാം പന്തിൽ ഇഷാൻ കിഷനും (16 പന്തിൽ 20), അഞ്ചാം പന്തിൽ തിലക് വർയും (16 പന്തിൽ 25), ആറാം പന്തിൽ ശിവം ദുബെയും (0) വീണു ഇതോടെ ഇന്ത്യ ആറ് ഓവറിൽ നാലിന് 46 റൺസെന്ന നിലയിലേക്ക് എത്തി. ഏഴാം വിക്കറ്റിൽ സൂര്യ – അക്ഷർ പട്ടേൽ സഖ്യമാണ് ഇന്ത്യയെ 100 കടത്തിയത്. അവസാന ഓവറിൽ 21 റൺസ് അടിച്ചെടുത്ത സൂര്യയാണ് ഇന്ത്യൻ സ്‌കോർ 161-ൽ എത്തിച്ചത്.