Headlines

പേരാമ്പ്രയില്‍ കോണി അടയാളത്തില്‍ സ്ത്രീ ജയിച്ചില്ലേ? കാലം മാറുന്നത് കണ്ടില്ലെന്ന് നടിക്കരുത്, നിലപാടും വോട്ടുബാങ്കുമായി ബന്ധമൊന്നുമില്ല: മന്ത്രി കെ മുരളീധരന്‍

 

പത്തനംതിട്ട: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി കെ മുരളീധരന്‍. കാന്തപുരത്തിന് സ്വന്തം അഭിപ്രായങ്ങളും മറ്റും പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നത് അംഗീകരിക്കുന്നു. എന്നിരിക്കിലും സ്ത്രീകളെ രണ്ടാം തരത്തിലേക്ക് താഴ്ത്തുന്നതിനോട് യോജിക്കാനാകില്ല. സ്ത്രീകളുടെ തുല്യ പദവികളും തുല്യനിലയും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. (minister k muraleedharan on kanthapuram’s misogynistic remarks)

 

 

കാലം മാറുന്നത് കണ്ടില്ലെന്ന് നടിക്കരുതെന്ന് മുരളീധരന്‍ ഓര്‍മിപ്പിച്ചു. പേരാമ്പ്രയില്‍ കോണി അടയാളത്തില്‍ ഒരു സ്ത്രീയാണ് ജയിച്ചുവന്നത്. സ്ത്രീകള്‍ക്ക് തുല്യപദവിയാണുള്ളത്. എടുക്കുന്ന നിലപാടുകളും വോട്ടുബാങ്കുമായി ബന്ധമൊന്നുമില്ല. സ്ത്രീകളും വോട്ടര്‍മാരാണല്ലോ എന്നും മുരളീധരന്‍ ചോദിച്ചു.

ചിറയിന്‍ കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എ ഉള്‍പ്പെട്ട കയ്യാങ്കളിയെക്കുറിച്ചും കെ മുരളീധരന്‍ പ്രതികരിച്ചു. അത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവം തന്നെയാണ്. അത് മറച്ചുവച്ചിട്ട് കാര്യമില്ല. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണം. ഈ സംഭവത്തില്‍ തെറ്റുകാര്‍ക്കെതിരെ ശക്തമായ പാര്‍ട്ടി നടപടിയുണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.