ഡൽഹി ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. വിദ്യാർഥികളുടെ ജീവൻ വിലപ്പെട്ടതാണ് ഡൽഹിയിലെ സുരക്ഷിതമല്ലാത്ത പി.ജി ഹോസ്റ്റലുകളുടെ ദുരവസ്ഥ തുറന്നുകാട്ടുന്നതാണ് ദുരന്തമെന്ന് ഖർഗെ പറഞ്ഞു.
ഇന്നുച്ചയോടെയാണ് സത്യനികേതനടുത്ത് വിദ്യാർഥികൾ താമസിച്ചിരുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണത്. നാൽപത് വർഷത്തോളം പഴക്കമുണ്ട്. കെട്ടിടത്തിൽ അറ്റകുറ്റപണി പുരോഗമിക്കെയാണ് അപകടം. ഡൽഹി സർവകലാശാലയിലെ ഉൾപ്പെടെ വിദ്യാർഥികൾ താമസിക്കുന്ന കെട്ടിടമാണിത്. പരുക്കേറ്റവരെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ഗുരുഗ്രാം സ്വദേശി ആനന്ദ് ബൻസലാണ് കെട്ടിട ഉടമ. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അപകടസ്ഥലത്തെത്തി. കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംഭവം അതീവ വേദനാജനകമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ താമസിക്കാൻ വിദ്യാർഥികൾ നിർബന്ധിതരാകുന്നെന്നും രാഹുൽ. അപകടത്തിൽ ഡൽഹി സർക്കാരിനെ വിമർശിച്ച് മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ രംഗത്തെത്തി. ഡൽഹിയിൽ കെട്ടിടങ്ങൾ തകരുന്നത് തുടർക്കഥയാകുന്ന സാഹചര്യത്തിൽ സുരക്ഷമാനദണ്ഡങ്ങൾ കർശനമാക്കണമെന്ന ആവശ്യവും ശക്തമാണ്.അതേസമയം, ദുരന്തത്തിൽ മരണം 3 ആയി. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്.









