വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം; എംപവേഡ് കമ്മിറ്റി എപ്പോൾ? തുടർ നടപടികൾ ആരംഭിക്കാനാകാതെ സർക്കാർ

 

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തിൽ തുടർ നടപടികൾ ആരംഭിക്കാനാകാതെ സർക്കാർ. ഓഹരിക്കൈമാറ്റത്തിന് അനുമതി നൽകുന്നത് പരിശോധിക്കാൻ പ്രഖ്യാപിച്ച എംപവേഡ് കമ്മിറ്റി എപ്പോൾ ചേരുമെന്നത് സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല.

 

 

വിവാദം കത്തി പടരുമ്പോഴും എംപവേഡ് കമ്മിറ്റിയുടെ യോഗം വിളിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനും വ്യക്തതയില്ല. സർക്കാർ പ്രഖ്യാപിച്ച എംപവേഡ് കമ്മിറ്റി അംഗങ്ങളെ സംബന്ധിച്ചും വിവാദം ഉയരുന്നു. മുഖ്യമന്ത്രി, തുറമുഖമന്ത്രി,ധനമന്ത്രി,ചീഫ് സെക്രട്ടറി,വകുപ്പ് സെക്രട്ടറിമാർ,വിഴിഞ്ഞം എംഡി തുടങ്ങിയവരാണ് എംപവേഡ് കമ്മിറ്റി അംഗങ്ങൾ. തുറമുഖ ധനവകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഡി സതീശൻ തന്നെയാണ് എംബവേഡ് കമ്മിറ്റിയിലെ അവസാനവാക്ക് എന്നാണ് ആരോപണം.

 

അതേസമയം, സർക്കാർ അറിയാതെയുള്ള വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തിൽ നിലപാട് കടുപ്പിക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയും അദാനിയും എംഎസ്‌സി കമ്പനിയുമായി നടന്നത് വലിയ ഡീലെന്ന് സിപിഐഎം ആരോപിക്കുന്നു.മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ പ്രചാരണവും പ്രക്ഷോഭവും ശക്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.