Headlines

‘ട്രക്കിങ്ങ് ഇനിയും തുടരും; കുടകിലെ വനമേഖല പരിചയമില്ലാത്തതാണ് പ്രതിസന്ധിയായത്’ ; ജി എസ് ശരണ്യ

ട്രക്കിംഗ് ഇനിയും തുടരുമെന്ന് കര്‍ണാടക കുടകിലെ കാട്ടില്‍ കുടുങ്ങിയ ജി എസ് ശരണ്യ ട്വന്റിഫോറിനോട്. കുടകിലെ വനമേഖല പരിചയമില്ലാത്തതാണ്
പ്രതിസന്ധിയായത്. ചെറിയ ട്രക്കിങ് എന്ന് കരുതി പവര്‍ ബാങ്ക് എടുത്തിരുന്നില്ല. കാട്ടിനുള്ളില്‍ അകപ്പെട്ടെങ്കിലും ഭയം തോന്നിയില്ലെന്നും അരുവിയിലെ വെള്ളം ആശ്വാസമായെന്നും ശരണ്യ ട്വന്റിഫോറിനോട് പറഞ്ഞു. ഗുഡ് മോര്‍ണിങ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ അതിഥിയായെത്തിയപ്പോഴാണ് ശരണ്യയുടെ പ്രതികരണം. അടുത്ത ട്രക്കിങ്ങ് പ്ലാന്‍ ചെയ്തിട്ടില്ലെന്നും താന്‍ വളരെ നേരത്തെ അത് പ്ലാന്‍ ചെയ്യുന്ന കൂട്ടത്തിലല്ലെന്നും ശരണ്യ പറഞ്ഞു. (Trekking will continue; G S Saranya)

വീട്ടില്‍ പറയാതെ പോയതിനെ കുറിച്ചും അവര്‍ പ്രതികരിച്ചു. ട്രക്കിങ്ങിന് പോകുമ്പോള്‍ ചിലപ്പോള്‍ വീട്ടില്‍ പറയാറുണ്ട്. മറ്റു ചിലപ്പോള്‍ പീക്കില്‍ എത്തിയതിന് ശേഷം വീഡിയോ കോള്‍ ചെയ്ത് അമ്മയെ അറിയിക്കുകയാണ് പതിവ്. ചിലപ്പോഴൊന്നും വീട്ടില്‍ നിന്ന് പിന്തുണ കിട്ടാറില്ല. അപകടം എന്ന പേടിയുണ്ടാകും. അപ്പോള്‍ അവരെ ടെന്‍ഷനടിപ്പിക്കേണ്ട എന്നു കരുതി പറയാതിരിക്കും. എല്ലാം ഓക്കെയാണ് സേഫ് ആണ് എന്നാണ് തിരികെയെത്തി ആദ്യം അമ്മയോട് സംസാരിച്ചത്. ഒറ്റപ്പെട്ടു, പ്രതിസന്ധിയിലായി എന്ന് തോന്നിയപ്പോഴും അമ്മയെയാണ് ഓര്‍ത്തത്. പറയാതെ പോയതായിരുന്നു. അവര്‍ അറിഞ്ഞിട്ട് പോലുമുണ്ടാവില്ല എന്ന് ഓര്‍ത്തു – ശരണ്യ പറഞ്ഞു.പേടിയും വിശപ്പുമൊന്നും തനിക്ക് തോന്നിയിരുന്നില്ലെന്നും താന്‍ കൂളായിരുന്നുവെന്നും ശരണ്യ പറഞ്ഞു. സര്‍വൈവല്‍ മോഡിലേക്ക് മാറിയിരിക്കാം. അരുവിയിലെ വെള്ളം ഉണ്ട് എന്നതായിരുന്നു ആത്മവിശ്വാസം നല്‍കിയത്. ദിവസവും ഒരു മൂന്ന് ലിറ്ററിന് മേലെയൊക്കെ വെള്ളം കുടിക്കുന്നുണ്ടായിരുന്നു – അവര്‍ പറഞ്ഞു.

ഇന്നലെ ഒരു 12 മണിയോടെയാണ് തിരിച്ചു ക്ലൈമ്പ് ചെയ്യാമെന്ന തീരുമാനമെടുത്തത്. തിരിച്ചു കയറി കുറേ ദൂരമെത്തയപ്പോള്‍ ആരോ കൂവി വിളിക്കുന്ന ശബ്ദം കേട്ടു. ഞാന്‍ കൂവിയപ്പോള്‍ പ്രതികരണമുണ്ടായി. കണ്ടെത്തിയപ്പോള്‍ അവര്‍ക്ക് സന്തോഷമായിരുന്നു. കിട്ടുമെന്ന് അവര്‍ക്ക് ആത്മവിശ്വാസമുണ്ടായിരു ന്നു – ശരണ്യ പറഞ്ഞു.