ചേർത്തലയിലെ തിരോധാന കേസുകളിൽ പ്രതി സെബാസ്റ്റ്യനുമായി ഇന്നും തെളിവെടുപ്പ് തുടരും. കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് തെളിവെടുപ്പ്. ഇന്നലെ പള്ളിപ്പുറത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ 64 അസ്ഥിക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. ഇവ ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. വീട്ടിലെ ശുചിമുറിയിൽ നിന്ന് രക്തക്കറയും കണ്ടെത്തിയിരുന്നു.
വീട്ടിലെ പരിശോധനയ്ക്ക് നടുവിലിരുത്തി സമ്മർദ്ദത്തിലൂടെ സെബാസ്റ്റ്യനിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാനുള്ള ക്രൈം ബ്രാഞ്ച് തന്ത്രവും പരാജയപ്പെട്ടു. ഇന്നലെയും അന്വേഷണത്തോട് സെബാസ്റ്റ്യൻ സഹകരിച്ചില്ല. രണ്ട് ദിവസം കൂടി മാത്രമാണ് കസ്റ്റഡി കാലാവധി അവശേഷിക്കുന്നത്. നിസ്സഹകരണം തുടരുന്ന പശ്ചാത്തലത്തിൽ ഇതിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കുക വെല്ലുവിളിയാണ്.
കണ്ടെത്തിയ അസ്ഥികൾക്ക് ആറ് വർഷത്തെയെങ്കിലും പഴക്കമുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് നടത്തിയ പരിശോധനയിൽ രണ്ട് വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. സെബാസ്റ്റ്യന് ബന്ധമുണ്ടെന്ന് സംശയം നിലനിൽക്കുന്ന നാല് തിരോധാനക്കേസുകൾക്ക് പുറമേ കൂടുതൽ തിരോധാനങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് ക്രൈം ബ്രാഞ്ച് മുൻപുതന്നെ സംശയിച്ചിരുന്നു. കഡാവർ നായകളെ ഉൾപ്പെടെ എത്തിച്ചാണ് സെബാസ്റ്റ്യന്റെ വീട്ടിൽ പരിശോധന നടത്തിയത്.