ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്തതിൽ സ്ഥിതിഗതികൾ പരിശോധിച്ചു വരുന്നതായി വിദേശകാര്യമന്ത്രാല വൃത്തങ്ങൾ. ഇറാൻ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്ന് കോൺഗ്രസ്. ഇറാനെ ആക്രമിക്കാൻ ഇന്ത്യൻ തുറമുഖങ്ങൾ അമേരിക്ക ഉപയോഗിക്കുന്നു എന്ന പ്രചാരണം തള്ളികേന്ദ്രസർക്കാർ.
ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാൻ യുദ്ധക്കപ്പലായ ഐറിസ് ദേനക്ക് നേരെയാണ് അമേരിക്കൻ അന്തർവാഹിനി ആക്രമണം നടത്തിയത്. നാവിക അഭ്യാസത്തിനു ശേഷം വിശാഖപട്ടണത്തിൽ നിന്ന് മടങ്ങുകയായിരുന്ന ഇറാൻ കപ്പലിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. രണ്ടാം ലോക മഹായുദ്ധം ശേഷം ആദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കുന്നത്. സംഭവത്തിൽ സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണെന്ന് വിദേശകാര്യമന്ത്രാലം വ്യക്തമാക്കി. എല്ലാ വശവും പരിശോധിച്ചതിനുശേഷം പ്രതികരണം ഉണ്ടാകും.
അതേസമയം, ഇന്ത്യൻ തുറമുഖങ്ങൾ യുഎസ് നാവികസേന ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വിദേശകാര്യമന്ത്രാലയം തള്ളി. ഇന്ത്യൻ പ്രതിരോധ ഇടനാഴികളിലടക്കം ചോദ്യം ഉയർത്തുന്ന അമേരിക്കൻ ആക്രമണത്തിൽ കേന്ദ്ര നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തിൽ ഡൽഹിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം നടത്തി.






