ബിഹാറിൽ എൻഡിഎ ആഹ്വാനം ചെയ്ത ബന്ദ് ഇന്ന്. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്ക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെ കോൺഗ്രസ് പ്രവർത്തകൻ അധിക്ഷേപിച്ചതിന് എതിരെയാണ് പ്രതിഷേധം. രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ബന്ദ്. മഹിളാ മോർച്ച പ്രതിഷേധത്തിന് നേതൃത്വം നൽകും. ആശുപത്രി, ആംബുലൻസ് തുടങ്ങി അടിയന്തര സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്
ദർഭംഗയിൽ നടന്ന വോട്ടർ അധികാർ യാത്രയ്ക്കിടെ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മാതാവിനും എതിരെ കോൺഗ്രസ് പ്രവർത്തകൻ അധിക്ഷേപ പരാമർശം നടത്തിയത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പാരമ്പര്യസമ്പന്നമായ ബിഹാറിൽ നിന്നു തന്റെ അമ്മയ്ക്കെതിരെ അപമാനകരമായ പരാമർശങ്ങളുണ്ടായത് ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു.
‘ആർജെഡി–കോൺഗ്രസ് വേദിയിലാണ് അമ്മയെ അവഹേളിച്ചത്. അപമാനം എന്റെ അമ്മയ്ക്ക് മാത്രമല്ല, രാജ്യത്തെ എല്ലാ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും നേരെയാണ്. പരേതയായ മാതാവിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചതിനു ബിഹാറിലെ സ്ത്രീകൾ ആർജെഡിക്കും കോൺഗ്രസിനും മാപ്പ് നൽകില്ല’ എന്നായിരുന്നു മോദിയുടെ പ്രതികരണം.