ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുക അടച്ചിട്ട മുറിയില്‍

ബലാത്സംഗ, ഭ്രൂണഹത്യ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ പരിഗണിക്കുക അടച്ചിട്ട കോടതി മുറിയില്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും പ്രോസിക്യൂഷന്റേയും അപേക്ഷ പരിഗണിച്ചുകൊണ്ടാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ തീരുമാനം.

കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തെത്തിയാല്‍ അത് ഏത് വിധത്തില്‍ പ്രചരിപ്പിക്കപ്പെടുമെന്ന് പറയാനാകില്ലെന്നായിരുന്നു പ്രോസിക്യൂഷന്റേയും രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും വാദം. സ്വകാര്യത ചൂണ്ടിക്കാട്ടിയാണ് ഇരുഭാഗവും അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

രാഹുലിന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം. ഡിജിറ്റല്‍ തെളിവുകളടക്കം അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കും. നേരത്തെ രാഹുലും മുദ്ര വെച്ച കവറില്‍ തെളിവുകള്‍ കോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഏഴുദിവസമായി രാഹുല്‍ ഒളിവിലാണ്. ഇതിനിടെയാണ് മറ്റൊരു യുവതി കൂടി രാഹുല്‍നെതിരെ പീഡന പരാതിയുമായി കെപിസിസി നേതൃത്വത്തെ സമീപിച്ചത്. ഈ പരാതി കെപിസിസി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. യുവതിയെ നേരില്‍ കണ്ട് പരാതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെടും. ഇതിനുശേഷമാകും കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.