അവസാന സീസണിന്റെ സ്ട്രീമിങ് ആരംഭിക്കാനിരിക്കെ നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും വിജയകരമായ സീരീസ് സ്‌ട്രേഞ്ചർ തിങ്‌സ് വിവാദ നിഴലിൽ. സീരീസിന്റെ ചിത്രീകരണത്തിനിടയിൽ സഹതാരം ഡേവിഡ് ഹാർബറിനെതിരെ ബുള്ളീങ്ങിനും ഉപദ്രവത്തിനും നിയമനടപടി സ്വീകരിച്ച് നടി മില്ലി ബോബി ബ്രൗൺ.
നടിയുടെ പരാതിയെ തുടർന്ന് നെറ്റ്ഫ്ലിക്സ് അധികൃതരും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. എങ്കിലും കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിരവധി പേജുകൾ അടങ്ങിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു എന്നും അമേരിക്കൻ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നുണ്ട്.
ഡഫർ സഹോദരന്മാർ സൃഷ്ടിച്ച് 2016ൽ സ്ട്രീമിങ് ആരംഭിച്ച സ്‌ട്രേഞ്ചർ തിങ്‌സിൽ ഒരു പരീക്ഷണ ശാലയിൽ നിന്ന് ഒളിച്ചോടിയ അത്ഭുത ശക്തിയുള്ള ഒരു കുട്ടിയുടെ വേഷത്തിലാണ് മില്ലി ബോബി ബ്രൗൺ അഭിനയിച്ചത്. അനാഥയായ ഇലവൻ എന്ന കുട്ടിയെ ഒപ്പം വളർത്തുന്ന പട്ടണത്തിലെ ഷെരീഫ്/പോലീസ് ഉദ്യോഗസ്ഥനായ ജിം ഹോപ്പറിന്റെ വേഷത്തിൽ ഡേവിസ് ഹാർബറും പ്രത്യക്ഷപ്പെടുന്നു.
പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം പരാതിയിൽ ലൈംഗീക അതിക്രമം നടന്നിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. അടുത്തിടെ പുറത്തു വന്ന സീരീസിന്റെ ട്രെയ്‌ലർ ആരാധകർ ഏറ്റെടുത്തിരുന്നു. 8 എപ്പിസോഡുകളടങ്ങിയ അഞ്ചാം സീസൺ മൂന്ന് ഭാഗങ്ങളായാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വോളിയം 1 നവംബർ 26നും, വോളിയം 2 ക്രിസ്തുമസ്സിനും, അവസാന എപ്പിസോഡ് പുതുവർഷത്തലേന്നും റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.





