ചങ്ങനാശ്ശേരി: ആഗോള അയ്യപ്പ സംഗമത്തിൽ നൽകിയ ഇടത് പിന്തുണയിൽ മാറ്റമില്ലെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി. നല്ലതിനെ അംഗീകരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ജി സുകുമാരൻ നായർ ഇടത് പിന്തുണയിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയത്. അയ്യപ്പ സംഗമത്തെ അനുകൂലിച്ചത് ശബരിമല വികസനത്തിന് വേണ്ടിയെന്നും മാധ്യമങ്ങൾ വിഷയം വഷളാക്കിയെന്നും സുകുമാരൻ നായർ വിമർശനം ഉന്നയിച്ചു. രാഷ്ട്രീയ സമദൂരം തുടരുമെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി വിശദീകരിച്ചു. വിശ്വാസം, ആചാരം, എന്നിവ സംരക്ഷിക്കുകയാണ് എൻ എസ് എസ് നിലപാട്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അംഗീകാരം എൻ എസ് എസിന് ആവശ്യമില്ല. അടിത്തറയുള്ള സംഘടന മന്നത്ത് പത്മനാഭൻ ഉണ്ടാക്കി തന്നിട്ടുണ്ട്. ഇപ്പോൾ ചിലർ സുകുമാരൻ നായരുടെ മാറിൽ നൃത്തമാടുകയാണ്. അതുപോലെ കേരളത്തിലെ നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.
ശബരിമലയിൽ വികസനം വേണം
ആചാരത്തിനും അനുഷ്ടാനത്തിനും പോറൽ ഏൽപ്പിക്കുന്ന രീതിയിൽ സർക്കാരിന്‍റെ ഇടപെടൽ വന്നപ്പോഴാണ് എൻ എസ് എസ് ശബ്ദമുയർത്തിയത്. ശബരിമല വിഷയത്തിൽ ഇപ്പോഴും സുപ്രീം കോടതിയിൽ 9 അംഗ ബഞ്ചിൽ എൻ എസ് എസിന്‍റെ കേസ് ഉണ്ട്. ശബരിമലയിലെ ആചാര അനുഷ്ടാനങ്ങൾ ദേവസ്വം ബോർഡ് സംരക്ഷിച്ച് വരികയാണെന്നാണ് എൻ എസ് എസിന്‍റെ നിലപാടെന്നും സുകുമാരൻ നായർ വിവരിച്ചു. ഈ സന്ദർഭത്തിൽ ശബരിമലയിൽ വികസനം കൂടി വേണം. അതുകൊണ്ടാണ് അയ്യപ്പ സംഗമത്തിൽ എൻ എസ് എസ് പ്രതിനിധി പങ്കെടുത്തത്. എന്നാൽ ഈ വിഷയം രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമം നടക്കുന്നത്. എൻ എസ് എസ് രാഷ്ട്രീയമായി സമദൂരത്തിലാണ് എന്നതിൽ ആർക്കും സംശയം വേണ്ട. എന്നാൽ ചാനലുകൾ വിഷയം വഷളാക്കിയെന്നും സുകുമാരൻ നായർ വിമർശിച്ചു.
എൻഎസ്എസിനെ കമ്മ്യൂണിസ്റ്റും കോൺഗ്രസും ബിജെപിയും ആക്കാൻ ആരും ശ്രമിക്കരുത്
ദൃശ്യ മാധ്യമങ്ങളുടെ പിന്നിൽ ചിലരുടെ ഇടപെടൽ ഉണ്ടെന്ന് വൃക്തമാണെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു. നേതൃത്വത്തിൽ ഇരിക്കുന്ന ആളുകളെ വ്യക്തിഹത്യ ചെയ്താൽ എൻ എസ് എസിനെ തകർക്കാനാവില്ല. മാന്യമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് എൻ എസ് എസ്. കേവലം ലാഭേച്ഛ കണ്ട് ഈ പ്രസ്ഥാനത്തെ നശിപ്പിക്കാൻ ശ്രമിച്ചാൽ അത് നടക്കില്ല. സമദൂരത്തിലാണ് എൻ എസ് എസ് നിൽക്കുന്നത്. അങ്ങനെ കഴിയുന്ന എൻ എസ് എസിനെ കമ്മ്യൂണിസ്റ്റും കോൺഗ്രസും ബി ജെ പിയും ആക്കാൻ ആരും ശ്രമിക്കരുതെന്നും ചങ്ങനാശ്ശേരിയിൽ നടന്ന വിജയദശമി ദിന പരിപാടിയിൽ സുകുമാരൻ നായർ വ്യക്തമാക്കി. രാഷ്ട്രീയമായി എല്ലാവരോടും സമദൂരം പാലിക്കുന്ന നിലപാടാണ് എൻഎസ്എസിന്റേതെന്ന് അദ്ദേഹം ആവർത്തിച്ചു.