അഫ്ഗാൻ ഭൂകമ്പം: സഹായവുമായി ഇന്ത്യ, മരുന്നും ഭക്ഷണവും അയച്ചു

ഭൂകമ്പം കനത്ത നാശം വിതച്ച അഫ്ഗാനിസ്ഥാനിലേക്ക് സഹായവുമായി ഇന്ത്യ. മരുന്നു ഭക്ഷണവും ഉൾപ്പെടെ 21 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചു. മരുന്നുകൾ, ഭക്ഷണം അടക്കമുള്ള അടിയന്തര വസ്തുക്കൾ ആണ് അയച്ചത്.ഭൂകമ്പത്തിൽ 1,400 ൽ അധികം ആളുകൾ മരിക്കുകയും 2,500 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച രാത്രി 11.47-ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദിന് 27 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടു. കുനാര്‍ പ്രവിശ്യയില്‍ വ്യാപക നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. നൂര്‍ ഗുല്‍, സോകി, വാട്പുര്‍, മനോഗി തുടങ്ങിയ പ്രദേശങ്ങള്‍ ബാധിക്കപ്പെട്ടു.
നൂറുകണക്കിന് വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നശിച്ചു.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മണ്ണിനടിയിലും നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ലോകാരോഗ്യസംഘടന അടിയന്തരസഹായവുമായി രംഗത്തുണ്ട്.