ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലില്‍ ഇന്ന് രാവിലെ ഉണ്ടായ തീപിടുത്തത്തില്‍ മരണം 21 ആയി. മരിച്ചവരില്‍ ലൈബീരിയ, നൈജീരിയ, മൊസാംബിക്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 17 വിദേശികള്‍ ആണെന്നും റിപ്പോര്‍ട്ടുണ്ട്. 37 ഓളം പേരെ രക്ഷപ്പെടുത്തി. നാല്‍പതോളം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 7 പേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സംഭവത്തില്‍ ഹോട്ടല്‍ ഉടമയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.രാവിലെ 9.45ഓടെയാണ് തീപിടിത്തം സംബന്ധിച്ച് ഡല്‍ഹി ഫയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നായിരുന്നു ആദ്യ സൂചനകളെങ്കിലും സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് ദൃക്‌സാക്ഷികളുടെ മൊഴിയുണ്ട്.ബേസ്‌മെന്റ് ഉള്‍പ്പടെ അഞ്ച് നിലയുള്ള ഹോട്ടലില്‍ 25 മുറികള്‍ ഉണ്ടായിരുന്നു. വിനോദസഞ്ചാരികള്‍ ഉള്‍പ്പടെയുള്ള നിരവധി പേര്‍ സംഭവം നടക്കുമ്പോള്‍ ഇവിടെ താമസിച്ചിരുന്നു. എന്നാല്‍ 6 റൂമിന് മാത്രമാണ് ഹോട്ടലിന് അനുമതി ഉണ്ടായിരുന്നതെന്നാണ് വിവരം. ബേസ്‌മെന്റില്‍ ഉള്‍പ്പെട ചട്ടങ്ങള്‍ ലംഘിച്ച് ആളുകളെ താമസിപ്പിച്ചിരുന്നു. തീപിടിത്തമുണ്ടായപ്പോള്‍ ഇടുങ്ങിയ കെട്ടിടത്തില്‍ നിന്ന് ആളുകള്‍ക്ക് രക്ഷപ്പെടാനായില്ല. തീയണക്കാനുള്ള സംവിധാനങ്ങളും കെട്ടിടത്തിലുണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. ഹോട്ടലിലേക്കുള്ള ഇടുങ്ങിയ വഴിയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി.അപകടത്തില്‍പ്പെട്ടവര്‍ക്ക് ഡല്‍ഹി സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി രേഖ ഗുപ്ത അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാട്ടയെന്നും ദുരന്തത്തിൽപ്പെട്ട എല്ലാവർക്കും ശക്തിയും ധൈര്യവും നൽകാനും ഞാൻ പ്രാർത്ഥിക്കുന്നുവെന്നും രേഖ ഗുപ്ത പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും ഗുപ്ത പറഞ്ഞു.







