മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ: ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ നിർദേശം

 

എറണാകുളം മലയിടംതുരുത്തിൽ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുളള ഹൈക്കോടതി ഉത്തരവ് ഈ മാസം ഒമ്പതാം തീയതിക്കകം നടപ്പാക്കണമെന്ന് വീണ്ടും നിർദേശം. പെരുമ്പാവൂർ മുൻസിഫ് കോടതിയുടേതാണ് നിർദേശം. എന്നാൽ മലയിടംതുരുത്ത് വിട്ട് എങ്ങോട്ടും പോകില്ലെന്ന നിലപാടിലാണ് താമസക്കാർ. താമസക്കാർ ഒഴിഞ്ഞ് നൽകണമെന്ന നിർദേശമാണ് ഹൈക്കോടതി നൽകിയത്. കുടിയൊഴിപ്പിക്കലിന് സംസ്ഥാന സർക്കാർ സാവകാശം തേടിയിരുന്നു.

 

 

ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാൻ താമസക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗ്ഗമില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. തർക്കഭൂമിയിൽ താമസിക്കുന്നവർക്ക് നിയമപരമായ അവകാശം ഉണ്ടാകണം.അവകാശം സ്ഥാപിച്ചെടുക്കാൻ നിയമവഴി തേടിയിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ച് 19ന് ഹർജി പരിഗണിച്ച ഹൈക്കോടതി, ഈ ഉത്തരവ് നടപ്പാക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഒഴിപ്പിക്കൽ നടപടി സംഘർഷത്തിലാണ് കലാശിച്ചത്.2022 ലാണ് 19 ഏക്കറിയിൽ വരുന്ന രണ്ട് ഏക്കർ 60 സെന്റ് ഭൂമി കിഴക്കമ്പലം സ്വദേശിയായ സ്വകാര്യ വ്യക്തിയുടേതാണെന്ന് കോടതി ഉത്തരവ് വരുന്നതും അഭിഭാഷക കമ്മീഷനെ നിയമിക്കുന്നതും, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കാലങ്ങളായി നീങ്ങുന്നതിനോടൊപ്പം, വർഷങ്ങളായി ഇവിടെ താമസിക്കുന്നവരുടെ മുന്നോട്ടുള്ള ജീവിതമാണ് പ്രതിസന്ധിയിലാകുന്നത്. 8 കുടുംബങ്ങൾ താമസിക്കുന്ന ഭൂമിയുടെ രേഖകളടക്കം പരിശോധിച്ച പെരുമ്പാവൂർ മുൻസിഫ് കോടതി മുതൽ സുപ്രീംകോടതി വരെ കുടിയൊഴിപ്പിക്കൽ ശരിവെച്ചതാണ്.