Headlines

മാലിന്യക്കൂമ്പാരം ജര്‍മന്‍ വ്‌ലോഗറുടെ ക്യാമറയില്‍ പതിഞ്ഞു; ഓടിപ്പിടിച്ച് ക്ലീനിങുമായി ചങ്ങനാശേരി നഗരസഭ

ദൈവത്തിന്റെ സ്വന്തം നാടെന്ന് കേരളത്തെ ആരെങ്കിലും വിശേഷിപ്പിച്ചാല്‍ നമ്മള്‍ മലയാളികള്‍ക്ക് അഭിമാനം കൊണ്ട് മനസ് നിറയും. നമ്മുടെ നാടിന്റെ ഭംഗിയും ആളുകളുടെ സ്‌നേഹവും ആസ്വദിച്ചിട്ടുള്ള വിദേശികള്‍ ഉള്ളില്‍ത്തട്ടി ഇത് പറയുകയും അംഗീകരിക്കുമ്പോഴും ചെയ്യുന്നതിനാലാണ് ഇപ്പോഴും കേരള ടൂറിസത്തിന്റെ ടാഗ്‌ലൈനായി ദൈവത്തിന്റെ സ്വന്തം നാടെന്നത് മാറാതെ നില്‍ക്കുന്നത്. എന്നാല്‍ ഈ നാട്ടില്‍ ജര്‍മന്‍ വ്‌ളോഗര്‍ അലക്‌സാണ്ടറിന്റെ ക്യാമറയില്‍ പതിഞ്ഞ ഒരു ദൃശ്യം നമ്മുടെ തലകുനിപ്പിക്കുന്നതാണ്. മാലിന്യവും അഴുക്കും കൂനകൂടിയ ചങ്ങനാശേരിയിലെ വഴിയോരങ്ങളാണ് ലോകത്തിന് നേരെ തുറന്നുവച്ച ആ ക്യാമറയില്‍ പതിഞ്ഞത്. വിഡിയോ വലിയ ശ്രദ്ധ നേടുകയും സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ച ഉയരുകയും ചെയ്തു.

മൂന്നാറിലേക്ക് പോകാനാണ് ജര്‍മന്‍ സ്വദേശിയായ അലക്‌സാണ്ടര്‍ ചങ്ങനാശേരിയില്‍ എത്തിയത്. ബസ്സ് തിരക്കി സ്റ്റാന്റിലൂടെ അലഞ്ഞ അലക്‌സാണ്ടറിന്റെ ക്യാമറയിലാണ് മാലിന്യകൂമ്പാരം പതിഞ്ഞത്. ഇത് പോസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. നഗരസഭയുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചക്കെതിരെ ശക്തമായ പ്രതിഷേധം ആണ് സോഷ്യല്‍ മീഡിയായില്‍ ഉയരുന്നത്. ചങ്ങനാശേരിയുടെ പേര് തന്നെ മോശമാക്കിയെന്ന നിലയിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്.

സംഭവം വിവാദമായതിന് പിന്നാലെ നഗരസഭ വൃത്തിയാക്കല്‍ ആരംഭിച്ചു. കെഎസ്ആര്‍ടിസിയുടെ മുന്നില്‍ കിടന്ന മാലിന്യം അത്രയും ഒറ്റരാത്രികൊണ്ട്
അപ്രത്യക്ഷമായി. കൂടാതെ മാലിന്യം കിടക്കുന്ന പ്രദേശങ്ങളെല്ലാം മണിക്കൂറുകള്‍ക്കൊണ്ട് വൃത്തിയാക്കി. പലതും മണ്ണിട്ട് മൂടി. മാലിന്യം സംസ്‌കരണം കൃത്യമായി നഗരസഭയില്‍ നടക്കുന്നുണ്ടെന്ന വിശദീകരണവും ചെയര്‍പേഴ്‌സണ്‍ നല്‍കി.

കെഎസ്ആര്‍ടിസിയുടെ നിര്‍മ്മാണം നടക്കുന്നതിനാല്‍ താല്കാലിക ഷെഡ് റോഡ് അരികില്‍ നിര്‍മ്മിച്ചിരുന്നു ഇതിന് സമീപത്തായിട്ടാണ് മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞിരുന്നത്. പലതവണ മുന്നറിയിപ്പുകള്‍ നല്കിയിട്ടും ഇതിന് യാതൊരു പരിഹാരവും ആയിട്ടില്ല. ബോര്‍ഡുകളും ക്യാമറകളുമെല്ലാം സ്ഥാപിച്ചിട്ടുണ്ടെന്ന് പറയുബോഴും ചിലര്‍ ഇതൊന്നും വകവെക്കാതെ മാലിന്യം പൊതുസ്ഥലങ്ങളില്‍ തള്ളിക്കൊണ്ടിരിക്കുയാണ്. ഇത്തരക്കാരുടെ പ്രവര്‍ത്തിയാണ് നാടിന്റെ പേര് മോശമാക്കിയതെന്നും ചങ്ങനാശേരിക്കാര്‍ പറയുന്നു.