Headlines

കരൂര്‍ ദുരന്തം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ടിവികെയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ച് നാളെ പരിഗണിക്കും

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള തമിഴക വെട്രി കഴകത്തിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി മധുരൈ ബഞ്ച് നാളെ പരിഗണിക്കും. സംഭവത്തിന് പിന്നില്‍ ഡിഎംകെ ഗൂഢാലോചന ഉണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ടിവികെയുടെ ആവശ്യം. അതിനിടെ ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന ഡല്‍ഹിയില്‍ പോയതും ചര്‍ച്ചയാകുന്നുണ്ട്. വിജയ്‌യെ വീണ്ടും വിമര്‍ശിച്ച് തമിഴ്‌നാട് സിപിഐഎം രംഗത്തെത്തി. പരിപാടിയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ടിവികെ നേതാക്കളായ എന്‍ ആനന്ദ്, നിര്‍മല്‍ കുമാര്‍ എന്നിവര്‍ ഒളിവിലാണ്.

അതേസമയം, കരൂര്‍ ദുരന്തത്തില്‍ തന്റെ നേതൃത്വത്തില്‍ ഗൂഢാലോചനയുണ്ടായെന്ന ടിവികെ വാദം ഡിഎംകെ നേതാവ് സെന്തില്‍ ബാലാജി തള്ളിയിരുന്നു. കൃത്യമയത്ത് വിജയ് എത്തിയിരുന്നെങ്കില്‍ അപകടമുണ്ടാകുമായിരുന്നില്ലെന്ന പറഞ്ഞ സെന്തില്‍ ബാലാജി റാലിയില്‍ സകല നിയന്ത്രണങ്ങളും ലംഘിക്കപ്പെട്ടെന്നും ആരോപിച്ചു.

അപകടശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പല തവണ വിജയ്‌യെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയ് സംസാരിക്കാന്‍ തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. നേരത്തേ രാഹുല്‍ ഗാന്ധിയുമായി വിജയ് സംസാരിച്ചിരുന്നു. ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദിനെ ഉടന്‍ പിടികൂടാന്‍ ഉള്ള നീക്കത്തിന്റെ ഭാഗമായി മൂന്ന് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചു. കരൂരിലെ പരിപാടിയുടെ ദൃശ്യങ്ങള്‍ കൈമാറാന്‍ ടിവികെയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗൂഢാലോചന തള്ളുന്ന തരത്തില്‍, വിജയ്‌യും പ്രവര്‍ത്തകരും പരിപാടിയിയുടെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വീഡിയോ സര്‍ക്കാര്‍ പുറത്തുവിട്ടു. വിജയ് യുടെ സംസ്ഥാനപര്യടനത്തിലെ രണ്ടാഴ്ചത്തെ പരിപാടികള്‍ മാറ്റിവെച്ചിട്ടുണ്ട്.