Headlines

സിപിഐ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുമോ എന്ന് ചോദ്യം; സിപിഐക്ക് അതിനെ കുറിച്ച് ഇപ്പോള്‍ അറിയില്ലെന്ന് ബിനോയ് വിശ്വം

 

ഡല്‍ഹി: പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി സാപിഐഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്നതിനിടെ സിപിഐയുടെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍. സിപിഐ ദേശീയ ആസ്ഥാനമായ അജോയ് ഭവനില്‍ വൈകിട്ട് സംസ്ഥാന സെക്രട്ടേറിയറ്റും എക്‌സിക്യൂട്ടീവും ചേരും. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാനുള്ള സാധ്യതകള്‍ നേതാക്കള്‍ നിഷേധിച്ചില്ല.

 

 

പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാനുള്ള സാധ്യതകളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സിപിഐക്ക് അതിനെ കുറിച്ച് ഇപ്പോള്‍ അറിയില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. എല്‍ഡിഎഫ് ഉണ്ടാക്കാന്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ച പാര്‍ട്ടി സിപിഐ ആണ്. എല്‍ഡിഎഫ് സിപിഐയുടെ കുഞ്ഞാണ്. ഈ കുഞ്ഞിനെ ഹനിക്കുന്നതൊന്നും സിപിഐ ചെയ്യില്ല. ആരോഗ്യമുള്ള വ്യക്തിത്വമുള്ള നന്മയുള്ള കുഞ്ഞായി ഇത് വളരണം. അതാണ് ഞങ്ങളുടെ ലക്ഷ്യം. അതല്ലാതെ സിപിഐക്ക് മറ്റൊരു സ്റ്റാന്‍ഡില്ല.

 

വളരെ ശരിയായ വിധത്തിലുള്ള ഒരു ആവശ്യമാണ് സിപിഐ ഉന്നയിച്ചതെന്ന് കെ രാജന്‍ എംഎല്‍എ പറഞ്ഞു. അര്‍ഹതപ്പെട്ട കാര്യമാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

സിപിഐ- സിപിഐഎം നേതൃത്വങ്ങള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. എല്‍ഡിഎഫിലെ പാര്‍ട്ടികളെല്ലാം സ്വതന്ത്രമായി നിലപാടെടുക്കുന്നവരാണ്. അവരുടെ പാര്‍ട്ടിയുടെ സ്വാതന്ത്ര്യത്തില്‍ നമ്മള്‍ ഇതുവരെ ഇടപെട്ടിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഐക്യത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നതല്ല. ഇനി ബാധിച്ചാല്‍ തന്നെ പരസ്പര കൂടിയാലോചനയിലൂടെ അത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കി മുന്നോട്ട് പോകുക എന്ന സമീപനമാണ് ഇതുതുവരെ സ്വീകരിച്ചിട്ടുള്ളത് – അദ്ദേഹം പറഞ്ഞു.

 

കേരളത്തിന്റെ പ്രതിപക്ഷ ഉപനേതൃ പദവി അവര്‍ക്ക് വേണമെന്നാണ് സിപിഐ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെ ഒരു രീതി എല്‍ഡിഎഫില്‍ കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ചിട്ടില്ല. കേരളത്തില്‍ പ്രതിപക്ഷ നേതാവ് സിപിഐഎം പ്രതിനിധി ആയിരുന്നപ്പോള്‍ തന്നെ ഉപനേതാവും സിപിഐഎം തന്നെയായിരുന്നു. അത് തുടരുക എന്ന നിലപാടാണ് സിപിഐഎം സ്വീകരിച്ചത്. ഒരു പാര്‍ട്ടി എന്ന നിലയ്ക്ക് സിപിഐക്ക് ഈ ആവശ്യം ഉന്നയിക്കാം. ആവശ്യം ഉന്നയിച്ച രീതിയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് അവര്‍ ആലോചിക്കേണ്ടതാണ്. ഇത്തരമൊരു ആവശ്യം ഉന്നയിച്ച സ്ഥിതിക്ക് കൂടിയാലോചനയിലൂടെ തര്‍ക്കമില്ലാതെ പരിഹരിക്കണമെന്ന നിലപാടാണ് ഞങ്ങള്‍ പൊതുവേ സ്വീകരിച്ചിട്ടുള്ളത്. സിപിഐഎം – സിപ്‌ഐ ഭിന്നത രൂക്ഷമായെന്നൊന്നും പറയാന്‍ പറ്റില്ല. ഭിന്നതയായി കണക്കാക്കേണ്ടതില്ല. ദേശീയ രാഷ്ട്രീയത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ച് കഴിഞ്ഞാല്‍ സിപിഐക്കും – സിപിഐഎമ്മിനും ഒരിക്കലും ഭിന്നിച്ച് പോകാന്‍ സാധിക്കില്ല. വര്‍ഗീയതയ്‌ക്കെതിരായും സാമ്പത്തിക നയങ്ങള്‍ക്കെതിരെയും പൊരുതുകയാണ് – ടി പി രാമകൃഷ്ണന്‍ പറഞ്ഞു.