മഴയും ഇന്ത്യയെ കാത്തില്ല; എൽഗാർ കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് ജയം

 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാംദിനം മഴമൂലം ഏറെനേരം കളി തുടങ്ങാൻ വൈകിയപ്പോൾ ഇന്ത്യൻ ആരാധകരെല്ലാം പ്രതീക്ഷയിലായിരുന്നു. മൂന്നാംദിനം കളിനിർത്തുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 122 റൺസ്. കൈയിൽ രണ്ടു പൂർണദിവസവും എട്ട് വിക്കറ്റും. അത്ഭുതങ്ങൾ മാത്രം സംഭവിക്കണം ഇന്ത്യയ്ക്ക് ജയിക്കാൻ. എന്നാൽ, രാവിലെ വന്ന മഴ അങ്ങനെയൊരു അത്ഭുതമായല്ല. നായകൻ ഡീൻ എൽഗാറിന്റെ അത്യുജ്ജ്വലമായ പോരാട്ടത്തിന്റെ കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു വിക്കറ്റിന്റെ അവിസ്മരണീയ ജയം.

മൂന്നാംദിനം ഇന്ത്യ ഉയർത്തിയ 240 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടിന് 118 എന്ന ശക്തമായ നിലയിലായിരുന്നു കളിനിർത്തിയത്. തലേന്ന് നിർത്തിയിടത്തുനിന്നു തുടങ്ങുകയായിരുന്നു എൽഗാറും റസി വാൻ ഡസ്സനും ഇന്ന്. മൂന്നാംദിനം ഇന്ത്യൻ ബൗളർമാർ തലങ്ങും വിലങ്ങും ബൗൺസറുകളും ഷോർട്ട് ബോളുകളുമെറിഞ്ഞ് പ്രകോപിപ്പിച്ചിട്ടും മഹാമേരുവായി ഉറച്ചുനിന്ന നായകൻ മുന്നിൽനിന്ന് പടനയിച്ചു. ഒരു വശത്ത് എൽഗാർ പ്രതിരോധക്കോട്ട തീർത്ത് മുന്നേറിയപ്പോൾ മറുവശത്ത് ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ചായിരുന്നു ഡസ്സന്റെ പോരാട്ടം. ഇതിനിടയിൽ അർധസെഞ്ച്വറിയും കടന്നു എൽഗാർ.

എൽഗാർ-ഡസ്സൻ കൂട്ടുകെട്ടിൽ വശംകെട്ട ഇന്ത്യയ്ക്ക് ഒടുവിൽ നേരിയതെങ്കിലും ആശ്വസിക്കാനുള്ള വകനൽകി മുഹമ്മദ് ഷമിയുടെ ബ്രേക്ത്രൂ. 92 പന്തിൽ അഞ്ച് ബൗണ്ടറിയോടെ അർധസെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഡസ്സനെ(40) ഷമി ലെങ്ത് ബൗളിൽ ചേതേശ്വർ പുജാരയുടെ കൈയിലെത്തിച്ചു.

ഡസ്സൻ മടങ്ങിയെങ്കിലും എൽഗാർ ഇളകിയില്ല. അഞ്ചാമനായെത്തിയ തെംബ ബാവുമയെ കൂട്ടുപിടിച്ചായി പിന്നീട് പോരാട്ടം. ഒടുവിൽ അർഹിച്ച സെഞ്ച്വറിക്ക് വെറും നാല് റൺസ് മാത്രം അകലെ ബൗണ്ടറിയിലൂടെ ടീമിനെ വിജയത്തിലേക്ക് നയിച്ചു താരം. ബാവുമ 45 പന്തിൽ മൂന്ന് ബൗണ്ടറി സഹിതം 23 റൺസുമായി മറുവശത്ത് പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കൻ ബൗളർമാർ രണ്ട് ഇന്നിങ്‌സിലും ഇന്ത്യൻ ബാറ്റ്‌സ്മാൻമാർക്ക് വലിയ ഭീഷണിയാണുയർത്തിയത്. എന്നാൽ, അതിനു കൃത്യമായ മറുപടി നൽകാൻ ഇന്ത്യൻ ബൗളർമാർക്കായില്ല. ആദ്യ ഇന്നിങ്‌സിൽ ഏഴ് വിക്കറ്റ് കൊയ്ത ഷർദുൽ താക്കൂറിന്റെ മാജിക് ബ്രേക്ത്രൂ പ്രതീക്ഷിച്ച ആരാധകർക്കും നിരാശയായിരുന്നു ഫലം. രണ്ടാം ഇന്നിങ്‌സിൽ ഷമി, താക്കൂർ, അശ്വിൻ എന്നിവർക്ക് ഓരോ വിക്കറ്റ് മാത്രമാണ് നേടാനായത്.

ദക്ഷിണാഫ്രിക്കയുടെ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയിൽ സമനിലയിൽ നിൽക്കുകയാണ്. ഇതോടെ കേപ്ടൗണിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ തീപ്പാറുമെന്നുറപ്പായി.