കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ രാജ്യത്തെ എല്ലാവര്‍ക്കും നല്‍കും; പ്രധാനമന്ത്രി

കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ അത് രാജ്യത്തെ എല്ലാവര്‍ക്കും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതില്‍ നിന്ന് രാജ്യത്തെ ആരും ഒഴിവാക്കപ്പെടില്ലെന്നും ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

വിതരണത്തിന്റെ രീതി തീരുമാനിക്കാന്‍ ദേശീയതലത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും. രോഗസാധ്യത കൂടുതലുള്ളവര്‍ക്കുമാണ് വാക്‌സിന്‍ വിതരണം ചെയ്യുക. രാജ്യവ്യാപകമായി 28000 സംഭരണപോയിന്റുകള്‍ നിശ്ചയിച്ചിട്ടുണ്ട്. വാക്‌സിന്‍ വിതരണത്തിനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രാദേശിക തലത്തിലും പ്രത്യേകം സമിതികളെ നിയോഗിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ കോവിഡ് കേസുകൾ 80 ലക്ഷം പിന്നിട്ടു. 24 മണിക്കൂറിൽ 49,881 രോഗബാധിതരെയാണ് കണ്ടെത്തിയത്. ഇതോടെ മൊത്തം കേസുകൾ 80.40 ലക്ഷത്തിലെത്തി. രോഗമുക്തരുടെ നിരക്ക് 90.99 ശതമാനമായി ഉയർന്നിട്ടുണ്ട്. 73.15 ലക്ഷം പേർ രോഗമുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 517 പേരുടെ മരണം കൂടിയാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 1,20,527 ആയിട്ടുണ്ട്. മരണനിരക്ക് 1.49 ശതമാനമാണ്. ആക്ടീവ് കേസുകൾ 6.03 ലക്ഷമായി കുറഞ്ഞു. ആകെ കേസുകളുടെ ഏഴര ശതമാനമാണിത്. ഒക്ടോബർ പതിനൊന്നിനാണ് രാജ്യത്തെ കോവിഡ് കേസുകൾ 70 ലക്ഷം പിന്നിട്ടത്.