ഇസ്രയേലിനൊപ്പമെന്ന് വ്യക്തമാക്കി ഇന്ത്യ; ഹമാസ് ചെയ്തത് ക്രൂരം

 

ന്യൂഡല്‍ഹി: ഇസ്രയേലിനൊപ്പമെന്ന് തങ്ങളുടെ നിലപാട് വ്യക്തമാക്കി ഇന്ത്യ. യു.എന്‍ ജനറല്‍ അസംബ്ലിയിലാണ് ഇന്ത്യ ഇസ്രയേല്‍ അനുകൂല നിലപാട് സ്വീകരിച്ചത്. ഹമാസ് ഇസ്രയേലില്‍ നടത്തിയ റോക്കറ്റ് ആക്രമണങ്ങളെ ഇന്ത്യ രൂക്ഷമായി അപലപിച്ചു. ‘ഗാസയുടെ ആക്രമണം നിരവധി സാധാരണക്കാരുടെ മരണത്തിനും നാശത്തിനും കാരണമായി. ഇസ്രയേലിന്റെ തിരിച്ചുള്ള ആക്രമണത്തിലും നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യക്കാരടക്കമുളള നിരപരാധികളായ സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ അഗാധമായി വിലപിക്കുന്നതായും’ ഇന്ത്യ അറിയിച്ചു.

ഇസ്രയേലും പാലസ്തീനും തമ്മില്‍ നേരിട്ടുളള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് അനുയോജ്യമായ നടപടികള്‍ എല്ലാ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്നും ഇന്ത്യ യുഎന്‍ അസംബ്ലിയില്‍ അറിയിച്ചു. ‘അതിന് സാഹചര്യം ഒരുക്കേണ്ടത് ഹമാസ് ആണ്. സംയമനം പാലിക്കുകയും പിരിമുറുക്കങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുകയും വേണം. കിഴക്കന്‍ ജറുസലേമിലും സമീപ പ്രദേശങ്ങളിലും ഉള്‍പ്പെടെ നിലവിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റാനുള്ള ശ്രമങ്ങളില്‍ നിന്നും ഇരുപക്ഷവും വിട്ടുനില്‍ക്കണമെന്നും’ ഇന്ത്യ അഭ്യര്‍ത്ഥിച്ചു.