രക്ഷാപ്രവർത്തനവുമായി എയർ ഇന്ത്യ; യുക്രൈനിലേക്ക് നാളെ രണ്ട് വിമാനങ്ങൾ പുറപ്പെടും

 

രക്ഷാപ്രവർത്തനവുമായി എയർ ഇന്ത്യ; യുക്രൈനിലേക്ക് നാളെ രണ്ട് വിമാനങ്ങൾ പുറപ്പെടും
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ നാളെ പുലർച്ചെ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ പുറപ്പെടും. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി യുക്രൈനിലെ ഇന്ത്യൻ അംബാസഡർ നേരത്തേ അറിയിച്ചിരുന്നു.

യുക്രൈനിൽ നിന്ന് മടങ്ങുവാനുള്ള അറിയിപ്പ് ലഭിക്കുന്നതുവരെ എല്ലാവരും നിലവിലെ കേന്ദ്രങ്ങളിൽ ക്ഷമയോടെ തുടരണമെന്നും ആരും പേടിക്കേണ്ടതില്ലെന്നുമാണ് പാർത്ഥാ സത്പതി അറിയിച്ചത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നാറ്റോയുടെ നിർണായക യോഗം ഇന്ന് ചേരും. അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ യോഗത്തിൽ ചർച്ച ചെയ്യും.

അതേസമയം റഷ്യൻ സേന യുക്രൈൻ തലസ്ഥാനമായ കീവിന് 20 കിലോമീറ്റർ അകലെ വരെ എത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. പുലർച്ചെ നാല് മണി മുതൽ യുക്രൈന്റെ സൈനിക കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും ആക്രമണം നടന്നതായി യുക്രൈൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജനവാസ മേഖലകൾ ആക്രമിക്കില്ലെന്ന വാക്ക് റഷ്യ തെറ്റിച്ചെന്നും വ്ളാഡിമർ സെലൻസ്‌കി പറഞ്ഞു.