കൊവിഡ് കുട്ടികള്‍ക്കും ബാധിക്കാം; രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് കുട്ടികളെയും ബാധിക്കാമെന്നും എന്നാല്‍ ഇവരില്‍ രോഗം ഗുരുതരമാകാനുള്ള സാദ്ധ്യത കുറവായിരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഒന്നുകില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല, അല്ലെങ്കില്‍ കുറഞ്ഞ ലക്ഷണങ്ങളുണ്ടാകും. സാധാരണനിലയില്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരില്ലെന്ന് നിതി ആയോഗ് അംഗം വി.കെ.പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കുട്ടികള്‍ ഈ അണുബാധയില്‍നിന്ന് മുക്തമല്ല. അവര്‍ക്കും രോഗം ബാധിക്കാം. എന്നാല്‍ കുട്ടികളില്‍ സാധാരണയായി കടുത്ത അണുബാധ ഉണ്ടാവില്ലെന്നും കുട്ടികള്‍ക്കിടയിലെ അണുബാധയെക്കുറിച്ച് വിശദീകരിച്ച ഡോ. പോള്‍ പറഞ്ഞു. കുട്ടികളിലെ കൊവിഡ് ചികിത്സക്കായി ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും പക്ഷേ അവരെ രോഗം പടരുന്നതിന്റെ ഭാഗമാകാന്‍ അനുവദിക്കാതിരിക്കുക എന്നത് വളരെ പ്രധാനമാണെന്ന് ഡോ. പോള്‍ വ്യക്തമാക്കി.

ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ആശുപത്രി പ്രവേശനത്തിന്റെ 3-4 ശതമാനം കുട്ടികളാണെന്നും പ 10 നും 12 നും ഇടയില്‍ പ്രായമുള്ളവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.