നിസാമുദ്ദീനിൽ തബ്‌ലീഗ് സമ്മേളനത്തിനെത്തിയ 29 വിദേശികൾക്കെതിരായ എഫ് ഐ ആർ കോടതി റദ്ദാക്കി

ഡൽഹി നിസാമുദ്ദീനിൽ തബ് ലീഗ് സമ്മേളനത്തിനെത്തിയ 29 വിദേശികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ ബോംബെ ഹൈക്കോടതി റദ്ദാക്കി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ, പകർച്ചവ്യാധി നിയന്ത്രണ നിയമം, മഹാരാഷ്ട്ര പോലീസ് ആക്ട്, ദുരന്തനിവാരണ നിയമം, വിസ ചട്ടലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് 29 പേർക്കെതിരെ കേസെടുത്തിരുന്നത്.

പ്രതികൾ വിസ ചട്ടങ്ങൾ ലംഘിക്കുകയോ രാജ്യത്ത് കൊവിഡ് പരത്തുന്നതിന് കാരണക്കാരാകുകയോ ചെയ്തതിന് തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാരിനെതിരെ രൂക്ഷവിമർശനവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. വിദേശികളെ ബലിയാടാക്കാനായി തെരഞ്ഞെടുത്തുവെന്ന് കോടതി വിമർശിച്ചു.

ഏഴ് ഇന്ത്യക്കാർക്കെതിരെ സ്വീകരിച്ച കേസും കോടതി റദ്ദാക്കി. വിദേശികൾ മതസ്ഥലങ്ങൾ സന്ദർശിക്കുന്നതിനും മതപ്രഭാഷണങ്ങളിൽ പങ്കെടുത്തുന്നതിനും യാതൊരു നിയന്ത്രണവുമില്ലെന്നും കോടതി വ്യക്തമാക്കി. പോലീസിനെതിരെയും കോടതിയുടെ വിമർശനമുയർന്നു. രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണ് പോലീസ് കേസെടുത്തതെന്നും കോടതി കുറ്റപ്പെടുത്തി.