എൻഡിഎ; അടുത്ത വർഷം മുതൽ സ്‍ത്രീകൾക്കും പ്രവേശനം: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

 

ന്യൂഡെൽഹി: അടുത്ത വർഷം മുതൽ ദേശീയ പ്രതിരോധ അക്കാദമിയിൽ സ്‍ത്രീകൾക്കും പ്രവേശനം നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളിലെ അംഗങ്ങൾക്ക് പരിശീലനം നൽകുന്ന അക്കാദമിയാണ് എൻഡിഎ. മൂന്ന് സേനകൾക്കും പരിശീലനം ഒരുമിച്ചു നൽകുന്ന ലോകത്തിലെ തന്നെ ആദ്യത്തെ അക്കാദമിയാണിത്.

ഷാങ്‌ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ ‘സായുധ സേനകളിൽ വനിതകളുടെ പ്രാതിനിധ്യം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിലാണ് രാജ്നാഥ് സിംഗ് ഇക്കാര്യം വ്യക്‌തമാക്കിയത്. “അടുത്ത വർഷം മുതൽ വനിതകൾക്കും ദേശീയ പ്രതിരോധ അക്കാദമിയിൽ പ്രവേശനം അനുവദിക്കുമെന്നത് സന്തോഷത്തോടെ അറിയിക്കുന്നു.”- രാജ്നാഥ് സിംഗ് പറഞ്ഞു.

അതേസമയം അതിർത്തി കടന്നുള്ള ഭീകരവാദം വെച്ചുപൊറുപ്പിക്കില്ലെന്നും ഇനിയൊരു സർജിക്കൽ സ്‌ട്രൈക്കിന് മടിക്കില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പാകിസ്‌ഥാന് മുന്നറിയിപ്പ് നൽകി. ഗോവ ദർബന്തോറയിലെ നാഷണൽ ഫോറൻസിക് സയൻസ് സർവകലാശാലക്ക് ശിലാസ്‌ഥാപനം നടത്തിയ ശേഷമുള്ള പ്രസംഗത്തിൽ പൂഞ്ച് ഏറ്റുമുട്ടലിനെ കുറിച്ച് പരാമർശിക്കവേ ആയിരുന്നു മുന്നറിയിപ്പ്.

  1. ഇത്തരം ഏറ്റുമുട്ടലുകൾ സൈനിക നടപടി ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മലയാളി ജവാൻ ഉൾപ്പടെ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്. പൂഞ്ചിലെ വനമേഖലയിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച ഭീകരരുമായാണ് സൈനികർ ഏറ്റുമുട്ടിയത്.