എയര്‍ഇന്ത്യയുടെ ഒഴിപ്പിക്കല്‍ നോട്ടീസ്; ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

മുംബൈ: എയര്‍ ഇന്ത്യ അനുവദിച്ച താമസസൗകര്യങ്ങൾ ഒഴിയാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ജീവനക്കാര്‍ സമരത്തിലേക്ക്. മുംബൈയില്‍ നല്‍കിയ താമസസൗകര്യം ആറ് മാസത്തിനകം ഒഴിയണമെന്നാണ് കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടത്. പിന്നാലെ എയര്‍ ഇന്ത്യ ജീവനക്കാരുടെ യൂണിയന്‍ പണിമുടക്ക് നോട്ടീസ് നല്‍കി. നവംബര്‍ 2ന് അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റി നോട്ടീസില്‍ വ്യക്തമാക്കിയത്.

എയര്‍ ഇന്ത്യ ഒക്ടോബര്‍ അഞ്ചിനാണ് അപാര്‍ട്മെന്‍റ് ഒഴിയണമെന്ന കത്ത് ജീവനക്കാര്‍ക്ക് നല്‍കിയത്. അപാര്‍ട്മെന്‍റ് ഒഴിയാമെന്ന സമ്മതപത്രം ഒക്ടോബര്‍ 20നകം ഒപ്പിട്ടു നല്‍കണം. എയര്‍ഇന്ത്യയുടെ സ്വകാര്യവത്കരണം തുടങ്ങി ആറ് മാസത്തിനകം അപാര്‍ട്മെന്‍റുകള്‍ ഒഴിയണമെന്നാണ് നിര്‍ദേശം.

താമസസ്ഥലം ഒഴിയണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാണ് എയര്‍ ഇന്ത്യ ജീവനക്കാരുടെ ആവശ്യം. സര്‍വീസില്‍ നിന്ന് വിരമിക്കുന്നതുവരെ ഇവിടെ താമസിക്കാന്‍ അനുവദിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. മുംബൈയിലെ ജീവനക്കാർക്ക് മാത്രമല്ല ഡല്‍ഹി വസന്ത് വിഹാറിൽ താമസിക്കുന്ന ജീവനക്കാര്‍ക്കും താമസസ്ഥലം ഒഴിയാന്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. അനുവദിച്ച സമയത്തിനു ശേഷവും ഒഴിഞ്ഞില്ലെങ്കില്‍ ഡൽഹിയിലെ താമസക്കാര്‍ 10 ലക്ഷം രൂപയും മുംബൈയിലെ ജീവനക്കാര്‍ 15 ലക്ഷം രൂപയും പിഴ നല്‍കേണ്ടിവരും. അനധികൃത താമസത്തിന് മാര്‍ക്കറ്റ് വിലയുടെ ഇരട്ടി വാടകയും നല്‍കേണ്ടിവരും.

കോളനികൾ സ്ഥിതിചെയ്യുന്ന ഭൂമി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍ ഇന്ത്യക്ക് ശാശ്വതമായി പാട്ടത്തിന് നൽകിയതാണെന്ന് ജീവനക്കാര്‍ പറയുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഭൂമിയുടെ ഉടമ. ഈ ഭൂമി ഉടന്‍ ഒഴിപ്പിച്ച് മുംബൈ വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന് കൈമാറേണ്ട ഒരു കാര്യവുമില്ലെന്നും ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.